പൊറോട്ടയും ബീഫ് റോസ്റ്റും ചേർത്തൊരു പിടിപിടിക്കുന്നതിലെ ആനന്ദം മറ്റെവിടെയുമില്ല. അത് ഞങ്ങൾക്ക് ഒരു വികാരമാണ്. അവിടെയാണ് കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം ബീഫിനെ വെറുപ്പിൻ്റെ പ്രതീകമായി അവതരിപ്പിക്കുന്നത്. ഇതുമായി ഇങ്ങോട്ടുവരേണ്ട കടക്ക് പുറത്തെന്നാണ് ചിത്രത്തിൻ്റെ ട്രെയിലറിനോടുള്ള മലയാളിയുടെ പ്രതികരണം.
ഹിന്ദുവായ മലയാളി യുവതി ബീഫ് കഴിക്കില്ലെന്ന് പറയുന്നതും മുസ്ലീം യുവതികൾ വായിൽ ബീഫ് തിരുകുന്നതുമാണ് ചിത്രത്തിൻ്റെ ട്രെയിലറിലുള്ളത്. ഇതിന് പിന്നാലെ ചിത്രത്തിന് ട്രോൾ പൂരമാണ് മലയാളികൾ തീർക്കുന്നത്. ‘പൊറോട്ടയും ബീഫ് റോസ്റ്റും അത് ഞങ്ങൾക്ക് ഒരു വികാരമാണ്, ബീഫ് ഇല്ലാതെ എന്ത് മലയാളി, ഇവിടെ ഞങ്ങൾക്ക് തന്നെ കഴിക്കാൻ കിട്ടുന്നില്ല, അപ്പോഴാണ് ഒരാളുടെ വായിൽ കുത്തികയറ്റാൻ നോക്കുന്നത്, ദാ ഇങ്ങനെ പോകുന്നു കമൻ്റ് പൂരം.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണൻ സിങ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ അമൃത്ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സുദീപ്തോ സെൻ സംവിധാനം ചെയ്ത് 2023ൽ റിലീസ് ചെയ്ത ‘ദ് കേരള സ്റ്റോറി’ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്ന ആരോപണം ഉയർന്നു. സിനിമയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിരുന്നു.