ഇത്തവണ കേരളത്തിലെ ഒരു ഉൽസവ , പള്ളി പെരുന്നാൾ സീസൺ കീഴടക്കാൻ ഒരു പുതിയ ഗാനമേള ട്രൂപ്പ് റെഡിയാണ്. കെ.എസ്ആർടിസിയുടെ സ്വന്തം ഗാനമേള ട്രൂപ്പ്. പതിനെട്ട് പേരടങ്ങുന്ന സംഗീത മിമിക്രി സംഘമായ ഗാനവണ്ടിയുടെ ഉദ്ഘാടന യാത്ര തിരുവനന്തപുരം ഉച്ചക്കട നെല്ലിക്കോണം ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ തുടങ്ങി.
വളയം പിടിച്ചും ടിക്കറ്റ് കീറി തന്നും നമുക്ക് പരിചിതമായ കെഎസ്ആർടിസി ഡ്രൈവർമാരും കണ്ടക്ടർമാരുമാണ് ഗാനവണ്ടിയിൽ മൈക്ക് പിടിക്കുന്നത്. കണ്ടക്ടറായ ഉണ്ണി കൊട്ടാരക്കര മൈക്ക് എടുത്തപ്പോൾ ആരും കരുതിയില്ല ഏറ്റവും വലിയ ഹിറ്റ് പാട്ടാണ് കേൾക്കാൻ പോകുന്നതെന്ന്.
പരിപാടി തുടങ്ങും മുൻപേ സംഘാങ്ങളെ കണ്ടപ്പോൾ എല്ലാവരും വലിയ ത്രില്ലിലായിരുന്നു. വിശേഷങ്ങൾ പങ്കുവെച്ച് ചിലർ മൂളിപ്പാട്ട് പാടി . മിമിക്രി അവതരിപ്പിച്ചു. കലാകാരനായ കെ.ബി ഗണേഷ് കുമാറിൻ്റെ മനസിൽ ആശയമാണ് ഗാനവണ്ടി. പണ ചിലവുണ്ടെങ്കിലും നിരക്ക് നിശ്ചയിച്ചിട്ടില്ലെന്ന് കെഎസ്ആർടിസിയുടെ ധനകാര്യ വിഭാഗം മേധാവി എ.ഷാജി പറഞ്ഞു. പാട്ടും മിമിക്രിയും മാത്രമല്ല കുടുംബാംഗങ്ങളായ കുട്ടികളുടെ നൃത്തവും ഗാനവണ്ടിയുടെ ഭാഗമാണ് പാട്ടിന്‍റെ പാലാഴി തീർത്തുള്ള ഒരു ആനവണ്ടിക്ക് എല്ലാ ആശംസകളും.