Untitled design - 1

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ, കാമുകിയെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്.  39കാരിയായ രേവതിയെയാണ് 35കാരനായ ജിനു കുത്തി കൊലപ്പെടുത്തിയത്. അതിന് പിന്നാലെ കാമുകിയെ കൂടി കൊല്ലാനായിരുന്നു ജിനുവിന്റെ തീരുമാനം. അതിന് മുമ്പു തന്നെ പൊലീസെത്തി ജിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

15 വർഷം മുമ്പ് ആലുവയില്‍ വെച്ചാണ് കാസർകോട്ടുകാരിയായ രേവതിയും കൊല്ലംകാരനായ ജിനുവും പരിചയപ്പെട്ടത്. അവര്‍ തമ്മിലുള്ള പ്രണയം വൈകാതെ വി​വാഹത്തിലെത്തി. സൈൻബോർഡ് മേക്കറായി ഭരണിക്കാവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നയാളാണ് ജി​നു. വിവാഹത്തിന് ശേഷം മറ്റൊരു യുവതിയുമായി ബന്ധം ആരംഭിച്ചതോടെയാണ് ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായത്​. 

അതിന് ശേഷം ജിനു രേവതിയെ മർദ്ദിക്കാന്‍ തുടങ്ങി. അപ്പോഴാണ് രേവതി വേറെ താമസമായത്. പിന്നീട് കൊല്ലത്ത് തന്നെ ഹോം നഴ്സായി ജോലി ചെയ്താണ് അവര്‍ ജീവിച്ചത്. ജി​നു കുട്ടികളെ കാണാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന്, പൊലീസ് ഇടപെട്ടു. അങ്ങനെ മാസത്തിൽ ഒരു ദിവസം അവരെ കാണാൻ രേവതിക്ക് അനുമതി ലഭിച്ചു. 

എന്നാൽ കാമുകി അപ്രതീക്ഷിതമായി വിദേശത്ത് പോകാൻ തീരുമാനിച്ചതോടെയാണ് ജിനുവിന്റെ സമനില തെറ്റിയത്. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ കാമുകി കൂടി പോകാനൊരുങ്ങിയതോടെ ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കുറച്ച് ദിവസം  പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി​യി​ൽ ചികിത്സയിലായിരുന്നു ഇയാൾ. 

ആശുപത്രി​യി​ൽ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി​ കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയിൽ കിടന്ന ജിനുവിന്റെ നെഞ്ചിൽ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നു. ഇത് കാണാനിടയായതോടെ രേവതി​ ദേഷ്യപ്പെട്ട് അവിടെ നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി.  ഒന്നര മാസം മുമ്പാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ നിർമ്മാണ കമ്പനിയിൽ ജോലിക്ക് കയറിയത്. 

ആദ്യം ഭാര്യ പോയതിന്റെയും, പിന്നീട് കാമുകി വിട്ട് പോകാനൊരുങ്ങുന്നതിന്റെയും ദേഷ്യം ജിനുവിനുണ്ടായിരുന്നു. ഇതിനിടെ, എരിതീയിൽ എണ്ണ പകരുന്നത് പോലെ രേവതി​ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകൊടുത്തതോടെ സംശയരോഗമായി. 2 സ്ത്രീകളും തന്നെ പറ്റിക്കുകയാണെന്നും, ഭാര്യയെയും കാമുകിയെയും തട്ടുമെന്നും ഇയാൾ ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.  ഇത് ആരും കാര്യമായി എടുത്തിരുന്നില്ല. 

രാത്രി 10.30ഓടെ ജിനു താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ സഞ്ജയ് പണിക്കരെ ഫോൺ ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു.  'ചേട്ടാ ഞാൻ കമ്പനിയുടെ മുന്നിൽ നിൽക്കുകയാണ്, ഭാര്യയെ കുറച്ച് മുന്നേ ഞാൻ കുത്തിക്കൊന്നു' . ഇത് കേട്ടതോടെ പാഞ്ഞെത്തിയ സഞ്ജയ് പണിക്കർ കണ്ടത് കൈയിൽ കത്തിയുമായി നിൽക്കുന്ന ജിനുവിനെയാണ്. 

സമനില തെറ്റി നിന്ന് ജിനു കാമുകിയെ കൊല്ലാൻ പോവുന്നുവെന്ന് പറഞ്ഞതോടെ  അദ്ദേഹം തടഞ്ഞു. ഉടൻ  സഞ്ജയ് പണിക്കർ ശൂരനാട് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ജിനുവിനെ പിടികൂടുകയുമായിരുന്നു. സഞ്ജയ് പണിക്കരുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ കാമുകിയെ കൂടി ജിനു അന്നുതന്നെ കൊലപ്പെടുത്തിയേനെ. 

ENGLISH SUMMARY:

Obsessed Lover Turns Violent: Jinu Tries to Kill Girlfriend, She Escapes Narrowly