AI GEnerated image
പാക് പ്രകോപനം തുടരുന്നതിനിടെ സൈബറിടത്താകെ ചര്‍ച്ച ഇന്ത്യന്‍ സൈനികരെ പറ്റിയാണ്, സൈനികര്‍ക്കായി പ്രത്യേക പ്രാർഥനകളും വഴിപാടുകളും പലരും നടത്തുന്നുണ്ട്. സൈനികര്‍ക്കായി പ്രാർഥിക്കണമെന്നും അവരുടെ സേവനത്തെ ആദരവോടെ കാണണമെന്നും എല്ലാവരും പറയുന്നു. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കണം എന്ന പേരിലുള്ള കുറിപ്പാണ്, വിവിധ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇവ പ്രചരിക്കുന്നത്. എന്‍റെ ഭർത്താവു രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ഒരു പട്ടാളക്കാരന്നാണ് എന്ന് അഭിമാനത്തോടെ പറയുമെന്നും വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികളോട്, നിങ്ങള്‍ ‘ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കണം’ എന്നായിരിക്കും ഉപദേശമെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ്
ഭർത്താവായി ഒരു പട്ടാളക്കാരനെ മതി എന്നവൾ പറഞ്ഞപ്പോൾ മാതാപിതാക്കൾ അമ്പരന്നു. ദേശ സ്നേഹമാണോ എന്ന് ചോദിച്ച് കൂട്ടുകാർ കളിയാക്കി.
“നരകമാണ് മോളെ പട്ടാളക്കാരന്‍റെ കൂടെയുള്ള ജീവിതം.” തല മുതിർന്നവർ പലരും ഉപദേശിച്ചു. കാട് ആറു മാസം നാട് ആറു മാസം. നിനക്ക് അയാളെ ഒന്ന് ശരിക്കും അടുത്ത് കിട്ടുക കൂടിയില്ല. നല്ലൊരു പേർസണൽ ലൈഫ് ഇല്ലാതെ എന്ത് ഉണ്ടായിട്ടു എന്താ? മറ്റു ചില സുഹൃത്തുക്കളുടെ ഉപദേശം.
അതൊന്നും ചെവികൊണ്ടില്ല. അവസാനം കിട്ടി. അവൾ ആഗ്രഹിച്ച പോലൊരു പട്ടാളക്കാരനെ. ബാഹ്യമായ എല്ലാത്തിനെക്കാളും ഇഷ്ടപ്പെട്ട ഒരേ ഒരു കാര്യം മറ്റൊന്നായിരുന്നു. ഒരിക്കലും അയാൾ അധികമായി ഒന്നും ആഗ്രഹിച്ചിരുന്നില്ല. കറിയിൽ എരിവു കൂടിയെന്നോ മുടി കണ്ടെന്നോ പറഞ്ഞു ഭാര്യയെ തല്ലിയില്ല ചീത്ത പറഞ്ഞില്ല.
റെജിമെന്‍റിലെ ഉണക്ക റൊട്ടിയും രുചിയില്ലാത്ത പരിപ്പു കറിയും വച്ചു നോക്കിയാൽ ഇത് അമൃതാണ് എന്ന് പറഞ്ഞ് ആസ്വദിച്ച് കഴിച്ചു. കട്ടിൽ ഒരെണ്ണം ഉള്ളത് വാതം പിടിച്ച അമ്മക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ എടുത്ത് കൊടുത്ത്, സിംഗിൾ കോട്ടിൽ ഭാര്യയെ കിടത്തി മരം കോച്ചുന്ന തണുപ്പത്ത് നിലത്ത് ഇറങ്ങി കിടന്നു. എന്നിട്ടൊരു പുഞ്ചിരിയോടെ പറയും എനിക്ക് ഇതൊക്കെ ശീലമാണ് എന്ന്. അങ്ങനെ കിടന്നു ഉറക്കം വരാതെ നിലത്ത് ഇറങ്ങി കിടക്കുമ്പോൾ ചോദിക്കും ഇത്രേം കഷ്ടപ്പെടാൻ വേണ്ടി നീയെന്തിനാ എന്നെ തന്നെ കെട്ടിയത് എന്ന്.
അതിനു മറുപടിയായി അയാളോട് പറ്റി ചേർന്ന് കിടക്കുമ്പോൾ അപ്പോഴാണ് ഒരു പട്ടാളക്കാരന്‍റെ സംരക്ഷബോധം ശരിക്കും മസ്സിലാവുന്നത്. സ്വന്തം നെഞ്ചിലെ ചൂട് തന്നു തണുപ്പകറ്റാൻ വേറെ ഒരാൾക്കും ഇത്ര കണ്ടു സാധിക്കില്ല എന്ന് തോന്നി. ലീവ് കഴിഞ്ഞു പോകുമ്പോൾ തരാറുള്ള ചുംബനങ്ങളിൽ അലിഞ്ഞു ചേർന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സ്നേഹമായിരുന്നു. മാസത്തിൽ ഒരിക്കൽ വരുന്ന കത്തിലും നിറഞ്ഞു നിന്നത് ആ സ്നേഹത്തിന്‍റെ മാറ്റൊലികൾ മാത്രമാണ്. വീണ്ടും ലീവിന് വരുന്നുണ്ട് എന്ന് കേട്ടാൽ മനസ്സ് തുടിക്കും. കൊണ്ട് വന്നതെല്ലാം അമ്മയും പെങ്ങമ്മാരും കൊണ്ട് പോകുമ്പോൾ ഇനി നിനക്കേന്താ തരുക? എന്ന നിസ്സഹായത നിറഞ്ഞ ഒരു ചോദ്യമുണ്ട്.
അതിനു മറുപടിയായി എനിക്കൊന്നും വേണ്ട ഇങ്ങനെ കുറച്ചു സമയം അടുത്തിരുന്നാൽ മതി എന്ന് പറഞ്ഞു ആ രാത്രി മുഴുവൻ സംസാരിച്ചുകൊണ്ടിരിക്കണം. പട്ടാള ചിട്ടയും യുദ്ധവും മരണത്തെ മുന്നിൽ കണ്ട സംഭവവുമെല്ലാം കണ്മുന്നിൽ തെളിയുന്നത് പോലെ പറയും. കമ്പി വേലി പടർപ്പുകളിൽ നുഴഞ്ഞു കയറിയപ്പോൾ മുള്ള് കൊണ്ട് കീറിയ നെഞ്ചിലെ പാട് കാണിച്ചു തരും. അത് കണ്ടു കരയുമ്പോൾ സാരമില്ല അത് പൊറുത്തു എന്ന് പറഞ്ഞു ചേർത്ത് പിടിച്ച് സമാധാനിപ്പിക്കും.
എല്ലാത്തിനേക്കാളും വിഷമകരമായ ഒരു നിമിഷമുണ്ട്. ആറ്റു നോറ്റുണ്ടായ പോന്നോമാനയുടെ മുഖം ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്ന ആ മനസ്സിന്‍റെ വേദന. ഫോണിലൂടെ അവന്‍റെ സ്വരം ഒന്ന് കേൾക്കുമ്പോൾ “അച്ഛൻ വരാറായി, വേഗം വരും പറയുന്ന ശബ്ദത്തിൽ ചിലംബിപ്പോയ വാക്കുകൾ. അതിലെ വേദന. ഒടുവിൽ വന്നു. രക്തം പുരണ്ട പതാകയിൽ പൊതിഞ്ഞ്. മോൻ “അച്ഛാ…” എന്ന് വിളിച്ച് കരയുന്നത് കേള്‍ക്കാന്‍ പോലുമാകാതെ. ആ ശരീരം പട്ടടയിലേക്ക് വയ്ക്കുമ്പോൾ ഒരു ഭ്രാന്തിയെപ്പോലെ നില വിളിച്ച് ഓടി ചെല്ലുമ്പോൾ ഒന്നേ മനസ്സില്‍ തോന്നിയുളൂ. കൂടെ ജീവിച്ചു മതി വന്നില്ല. ആ കരങ്ങളിൽ ഒതുങ്ങികൂടി കഴിഞ്ഞു മതി വന്നിട്ടില്ല.
രാജ്യത്തിന് കാവൽ നില്ക്കുന്ന ഒരാൾക്ക് എന്തായാലും തന്‍റെ കുടുംബത്തിനും കാവൽ നില്ക്കാൻ കഴിയും.അതും വേറെ ഏതു തൊഴിൽ ചെയ്യുന്നവനെക്കാളും ഭംഗിയായി.അവളുടെ ആ ചെറിയ സിദ്ധാന്തം എത്ര ശരിയാണെന്ന് സ്വന്തം ജീവിതം തന്നെ കാണിച്ചു കൊടുത്തു. മൂന്ന് വയസ്സായ മോൻ ആ പഴയ രക്തം പുരണ്ട യുണിഫോം എടുത്ത് ദേഹത്ത് വച്ച് എനിച്ചും ആവണം പട്ടാളം എന്ന് പറഞ്ഞപോൾ തോന്നിയ അഭിമാനം അത്രക്കും വലുതായിരുന്നു.
എൻറെ ഭർത്താവ് ഡോക്ടർ ആണ് എന്ന് വീമ്പു പറഞ്ഞു നടക്കുന്ന കൂട്ടുകാരികൾക്കിടയിൽ ഇനി അവളും പറയും “എന്‍റെ ഭർത്താവു രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ഒരു പട്ടാളക്കാരന്നാണ് എന്ന്. ഒപ്പം ഇനി വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടികൾക്ക് ഒരു ഉപദേശവും. കഴിയുമെങ്ങിൽ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കണം. കാരണം സ്നേഹവും സംരക്ഷണവും എന്താണെന്ന് അയാളെ ആരും പഠിപിച്ചു കൊടുക്കണ്ട. അത് ആ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്