mubarak

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഇതരസംസ്ഥാന തൊഴിലാളിയും വ്ളോഗറുമാണ് മുബാറക് ഭായി. കൊല്‍ക്കത്തയില്‍ നിന്ന് വന്ന് മലപ്പുറത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന മുബാറക്കിനെ അറിയാത്തവര്‍ സോഷ്യല്‍ മീഡിയയിലില്ല. 

'ജാസ്തി ഇഷ്ടം' എന്ന് പറഞ്ഞ് മലയാളികളെ കയ്യിലെടുത്ത മുബാറകിന്‍റെ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം മലപ്പുറമാണെന്നും മരിച്ചുപോയാലും അവിടെ കിടന്ന് മരിക്കണം എന്നാണ് തന്‍റെ ആഗ്രഹമെന്നുമാണ് മുബാറക് പറയുന്നത്. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെക്കുറിച്ചും മുബാറകിന് നല്ല അഭിപ്രായമാണ്. 

പണിയെടുത്ത് ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലം കേരളമാണെന്ന് മുബാറക് പറയുമ്പോള്‍ കമന്‍റ് ബോക്സിലെ മലയാളികള്‍ ഒന്നടങ്കം പറയുന്നത് അധ്വാനിക്കുന്നവനെ ഈ മണ്ണ് ചേര്‍ത്തുപിടിക്കുമെന്നാണ്. മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ബദലായി സൈബര്‍ലോകം ചൂണ്ടിക്കാണിക്കുന്നതും മുബാറക്കിന്‍റെ വാക്കുകളെ തന്നെയാണ്.

മുബാറകിന്‍റെ വാക്കുകള്‍

മുംബൈയില്‍ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. അന്നൊക്കെ ഭയങ്കര കഷ്ടപ്പാടായിരുന്നു. എന്‍റെ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് ജോലിക്കായി കേരളത്തിലെത്തുന്നത്. 80 രൂപയുമായാണ് അന്ന് ഇവിടെ വന്നത്. ഒരു ദിവസം ആകെ പത്ത് രൂപയുടെ ഭക്ഷണം കഴിച്ചാണ് ജീവിച്ചിരുന്നത്. തൃശൂരിലാണ് അന്ന് വന്നിറങ്ങിയത്. ഭയങ്കര ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. മരിച്ചാലും ആ സമയം മറക്കാന്‍ കഴിയില്ല. 18 വയസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം മലപ്പുറമാണ്. മരിച്ചുപോയാലും അവിടെ കിടന്ന് മരിക്കണം എന്നാണ് ആഗ്രഹം. 

ENGLISH SUMMARY:

Mubarak, a migrant worker from another state who creates engaging vlogs, has won the hearts of Malayalis through his content and sincerity. His journey highlights cultural unity and acceptance in Kerala.