കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന് പിന്തുണയുമായി സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും സിനിമ നടിയുമായ ലാലി പി എം. താന്‍ വേടനൊപ്പമാണെന്നും കഞ്ചാവല്ല അവനെ നിർണയിക്കുന്നതെന്നുമാണ് ലാലി പി എം ഫെയ്സ്ബുക്കില്‍ കുറിച്ചത്. വേടന്‍റെ റാപ്പില്‍ പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
അതേ സമയം റാപ്പർ വേടൻ പ്രതിയായ ലഹരികേസിൽ കഞ്ചാവ് വിതരണം ചെയ്തവരെ കേന്ദ്രീകരിച് അന്വേഷണം. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് പിടിയിലായവരുടെ മൊഴി. മുൻപ് നൽകിയ കഞ്ചാവിന്റെ മിച്ചമുള്ളതാണ് ഉപയോഗിച്ചതെന്നും വേടൻ മൊഴി നൽകി. ആഷിക്കിന് പുറമെ കൂടുതൽ ആളുകളിൽ നിന്നും സംഘം കഞ്ചാവ് വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. മൊബൈൽ ഫോണിൽ നിന്നടക്കം ഇത് സംബന്ധിച്ച് നിർണായക വിവരം ലഭിച്ചു. വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എ.ഫ്ഐ.ആറിൽ വ്യക്തമാക്കുന്നു. ഒൻപത് പേരും മേശക്ക് ചുറ്റും വട്ടംകൂടിയിരുന്നു കഞ്ചാവ് ഉപയോഗിച്ചു. ഉദ്യോഗസ്ഥരെത്തുമ്പോൾ മുറി നിറയെ രൂക്ഷഗന്ധവും പുകയും നിറഞ്ഞ നിലയിലായിരുന്നുവെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
കുറിപ്പ്
ഞാൻ വേടനൊപ്പമാണ്. ആ 5gm കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ പാടിയ പതിനായിരം ടൺ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്.
തീർച്ചയായും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു.തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതൽ തെളിമയോടെ നിൻ്റെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണം