വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങിന് മുന്നോടിയായി കുടുംബസമേതം തുറമുഖം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം പദ്ധതിയുടെ കമ്മീഷനിംഗ് നിര്‍വഹിക്കും. ഇതിനു മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താനാണ് മുഖ്യമന്ത്രി കുടുംബസമേതം തുറമുഖത്ത് എത്തിയത്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും തുറമുഖം അധികൃതരും വകുപ്പ് മന്ത്രി വി.എൻ.വാസവനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചേർന്ന് സ്വീകരിച്ചു. മകൾ വീണയും ഭാര്യ കമലവിജയനും കൊച്ചുമകനും മുഖ്യമന്ത്രിക്കൊപ്പം പോർട്ട് കണ്ട്രോൾ റൂമിലെത്തി. തുറമുഖ നിർമാണത്തിന്‍റെ ഒന്നാം ഘട്ടത്തിലെ ബർത്തിന്‍റെയും പുലിമുട്ടിന്‍റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിലും ഇത് വിപുലീകരിക്കും. വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പോര്‍ട്ട് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കുടുബത്തോടൊപ്പം തന്നെ പുലിമുട്ട് സന്ദര്‍ശിച്ചു.
അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നതിനൊപ്പം രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ പങ്കുവക്കുന്നത്. തുറമുഖ ഉദ്ഘാടനത്തിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യ രക്ഷാധികാരിയാക്കി സംഘാടക സമിതി നേരത്തെ രൂപീകരിച്ചിരുന്നു.