AI IMAGE
കൊല്ലം അഞ്ചാലുമൂട്ടില്‍ നിന്നും വ്യാഴാഴ്ച വൈകിട്ടോടെ കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ കൊച്ചിയിലെ മാളിൽ നിന്ന് പൊലീസ് കണ്ടെത്തി. ബന്ധുക്കളായ 13, 14, 17 വയസുള്ള പെൺകുട്ടികളാണ് ആരോടും ഒരു വാക്കുപോലും പറയാതെ വീട് വിട്ടിറങ്ങിയത്. ഇവരെ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കൊച്ചിയിലെ മാളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച ഉച്ചയോടെ മൂവരും കുപ്പണയിലുള്ള ബന്ധുവീട്ടിൽ എത്തിയിരുന്നു. അവിടെ നിന്ന് മറ്റൊരു ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ഇവരെ പിന്നീടാണ് കാണാതായത്. വൈകുന്നേരമായിട്ടും വീട്ടിൽ എത്താഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കിയപ്പോള്‍, കാണാതായവരിൽ ഒരു പെണ്‍കുട്ടിയെ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് അടുത്തുള്ളതായി മനസിലായി. ഇവിടം കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും പെൺകുട്ടികളെ കിട്ടിയില്ല. ശേഷം പൊലീസ് ഇവരുടെ കൂട്ടുകാരെക്കൊണ്ട് സോഷ്യൽ മീഡിയയിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയായിരുന്നു.
പൊലീസ് അന്വേഷിക്കുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞതോടെ പെൺകുട്ടികൾക്ക് അപകടം മനസിലായി. ഉടന്‍ വീട്ടിലേക്ക് വിളിച്ച് കൊച്ചിയിലുണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ ബന്ധപ്പെട്ടത്. എല്ലാവരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.