ലോക്സഭ തിരഞ്ഞെടുപ്പില്‍ വിവാദമായ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ കണ്ടെത്താനോ കുറ്റപത്രം നല്‍കാനോ കഴിയാതെ പൊലീസ്. സി പി എം അനുകൂല സൈബര്‍ ഗ്രൂപ്പുകളിലാണ് പോസ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തിയെങ്കിലും തുടരന്വേഷണത്തില്‍ വടകര പൊലീസ് താല്‍പര്യം കാണിച്ചിട്ടില്ല. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയിലെ സമീപിക്കുമെന്ന് കേസിൽ പ്രതിചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പറഞ്ഞു.
പരസ്യപ്രചാരണം തീരുന്നദിവസം വൈകിട്ടായിരുന്നു വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ കാഫിറായ സ്ത്രീയായി ചിത്രീകരിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റ പേരില്‍ സ്ക്രീ ൻഷോട്ട് പ്രചരിച്ചത്. മുസ്ലീംലീഗാണ് ഇതിന് പിന്നിലെന്ന് സിപി എമ്മും , സി പിഎമ്മാണ് പ്രചരിപ്പിച്ചതെന്ന് യുഡിഎഫും ആരോപിച്ചതോടെ വിവാദം കോടതി കയറി. ഒടുവില്‍ അന്വേഷണം എത്തിനിന്നത് സി പി എം സൈബര്‍ ഗ്രൂപ്പുകളില്‍ .
ഇതിന്റ അഡ്മിന്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ ഫോണിൽ നിന്നാണ് സ്ക്രീന്‍ഷോട്ട് ആദ്യമായി ലഭിച്ചതെന്ന് വ്യക്തമായത്. എന്നാല്‍ ഇതാരാണ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഫെയ്‌സ്‌ബുക്കിന്റ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതും തുടരന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റ വിശദീകരണം.