എ.ഐ.സി.സി മുൻ പ്രസിഡൻ്റും മലയാളിയുമായ സി.ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണ പരിപാടി രാഷ്ട്രീയ ചര്‍ച്ചയാക്കി ബി.ജെ.പിയും കോൺഗ്രസും. ചേറ്റൂരിനെ വിസ്മരിച്ചവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്ന കുറ്റപ്പെടുത്തലുമായി ബി.ജെ.പിയും സ്വന്തം പാര്‍ട്ടിയില്‍ സ്വാതന്ത്ര്യ സമര സേനാനികളില്ലാത്തത് കൊണ്ടാണ് മറ്റ് നേതാക്കളെ സ്വന്തമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മങ്കരയിലെ ചേറ്റൂര്‍ സ്മൃതി മണ്ഡപത്തില്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും അനുസ്മരണം സംഘടിപ്പിച്ചു.
മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞതോടെയാണ് മുന്‍ എ.ഐ.സി.സി അധ്യക്ഷന്‍റെ സ്മരണ പുതുക്കാന്‍ ബി.ജെ.പി രംഗത്തിറങ്ങിയത്. മങ്കരയിലെ സ്മൃതി മണ്ഡപത്തില്‍ ആദ്യം ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന. പ്രധാനമന്ത്രി ചേറ്റൂരിനെ അനുസ്മരിച്ചപ്പോഴാണ് കോൺഗ്രസുകാർ അദ്ദേഹത്തെ ഓർത്തത് എന്നായിരുന്നു ബി.ജെ.പി വിമർശനം.
പിന്നാലെ സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പതിവ് അനുസ്മരണം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ബി.ജെ.പി നേതാക്കളുടെ അഭാവത്തിൽ കോൺഗ്രസിലെ സമുന്നത വ്യക്തിത്വങ്ങളെ ബി.ജെ.പി ഓർക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി വി.കെ.ശ്രീകണ്ഠൻ എം.പി.