ക്രൈസ്തവ സമൂഹത്തെ ഒപ്പംചേർത്തു നിർത്താൻ ബി.ജെ.പി കഴിഞ്ഞ വർഷങ്ങളിൽ പ്രാവർത്തികമാക്കിയ ഈസ്റ്റർ പൊളിറ്റിക്സ് ഇത്തവണയില്ല. ഈസ്റ്റർ ദിനത്തലേന്ന് ഉച്ചയ്ക്കു മുമ്പ് ബൂത്ത് തലങ്ങളിൽ ക്രൈസ്തവ ഭവനങ്ങളിൽ സൗഹൃദ സന്ദർശനം പൂർത്തിയാക്കുന്നതായിരുന്നു രീതി. സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ കാരണമാണ് ഈസ്റ്റർ സ്നേഹയാത്ര ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ വർഷം ഈ സമയം ഈസ്റ്ററിന് മുമ്പ് ബി.ജെ. പി. പ്രവർത്തകർ ക്രൈസ്തവരുടെ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാ കാർഡുമായി എത്തുന്ന തിരക്കിലായിരുന്നു. ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കൾ ലക്ഷക്കണക്കിന് ക്രൈസ്തവ ഭവനങ്ങളിൽ എത്തിയിരുന്നു. ഇക്കുറി ആ കാഴ്ചയില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഈസ്റ്റർ കാലത്ത് ബിജെപി സ്നേഹയാത്ര തുടങ്ങിയത്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷം സംസ്ഥാന സമിതി പുനഃസംഘടന പൂർത്തിയാകാത്തത് കൊണ്ടാണ് ഇത്തവണ സ്നേഹയാത്ര സംഘടിപ്പിക്കാൻ കഴിയാത്തത് എന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം.
പെസഹാ ദിനത്തിൽ പെസഹാ അപ്പവുമായും, ഈസ്റ്റർ ആശംസ കാർഡുകളുമായും അരമനങ്ങളിലേക്കും ക്രൈസ്തവ ഭവനങ്ങിളേക്കും ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ഒഴുക്കായിരുന്നു കഴിഞ്ഞ രണ്ടുവർഷവും
തൃശൂർ ഉൾപ്പടെയുള്ള ലോക്സഭാ മണ്ഡലങ്ങളിൽ ഈ സ്നേഹയാത്രകൾ ഫലമുണ്ടാക്കിയെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുകയും ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ പരസ്യമായി ഇത് പറയുകയും ചെയ്തിരുന്നു.
ബൂത്ത്തല സ്നേഹയാത്രകളായിരുന്നു മുൻവർഷങ്ങളിലെങ്കിൽ ഇത്തവണ മതമേലധ്യക്ഷന്‍മാരെ കാണുന്നതിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുനമ്പം പ്രശ്നം, ഡൽഹിയിൽ കുരിശിൻ്റെ വഴിക്ക് അനുമതി നിഷേധിച്ച പ്രശ്നം തുടങ്ങിയവ കാരണം ക്രൈസ്തവരുടെ നേരിട്ടുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാണ് ബൂത്ത് തല സൗഹൃദ സന്ദർശനങ്ങൾ ഒഴിവാക്കിയതെന്നും വിമർശനമുണ്ട്.
മുനമ്പത്ത് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെത്തന്നെ കൊണ്ടു വന്നെങ്കിലും വിപരീത ഫലമാണ് ഉണ്ടായതെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. ജോർജ് കുര്യനെ കേന്ദ്ര സഹമന്ത്രിയാക്കിയിട്ടും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം വേണ്ടത്ര ആർജിക്കാൻ കഴിഞ്ഞില്ലെന്നും അവർ കരുതുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വ്യാപകമായി സംഘടിപ്പിച്ച സ്നേഹ യാത്രകൾ പൊടുന്നനെ ഇല്ലാതായത് ബി.ജെ.പിയുടെ ഉദ്ദേശ്യ ശുദ്ധി തന്നെ ചോദ്യം ചെയ്യാൻ ഇടയാക്കുമെന്നും മുതിർന്ന ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്. വിശേഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ.