പഠനവും പരീക്ഷയും നൽകിയ പിരിമുറുക്കം മറികടന്ന് മൈതാനമൊരുക്കുന്നതിന്‍റെ തിരക്കിലാണ് കുട്ടികള്‍. കാട് മൂടിയ പറമ്പും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുമെല്ലാം കുറച്ച് നാളത്തേക്ക് ആവേശം നിറയുന്ന കളിക്കളങ്ങളാവും. പാലക്കാട് തൃത്താലയില്‍ സ്വന്തംനിലയില്‍ കളിക്കളമൊരുക്കി ആവേശം തീര്‍ക്കുന്ന കുരുന്നുകള്‍ക്ക് സൗഹൃദമാണ് ലഹരി.
വെയിലിന്‍റെ കാഠിന്യം കുറഞ്ഞാൽ ഇവരെല്ലാം ഒത്തുകൂടും, വീട്ടിൽനിന്നും കരുതാവുന്നത്ര ആയുധങ്ങളുമായി. പറമ്പിലെ പുൽക്കാടുകൾ വെട്ടിത്തെളിച്ചും മണ്ണ് കോരി വൃത്തിയാക്കിയും അവർ കളിയിടങ്ങൾ തീർക്കും. വേനൽ മഴ ലഭിച്ചതോടെ പുല്ല് ധാരാളമായി വളർന്നു തുടങ്ങി. വൃത്തിയാക്കിയ പാടത്ത് വെള്ളം കെട്ടിനിന്ന് കളിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. മഴ കനത്താല്‍ കളിക്കാനൊരുക്കിയ സ്ഥലത്ത് ആവേശം തീര്‍ക്കാനാവില്ലെന്ന സങ്കടവും കുരുന്നുകള്‍ക്കുണ്ട്.
എല്ലാ പഞ്ചായത്തിലും നിലവാരമുള്ള ഒരു കളിക്കളം എന്ന സർക്കാരിന്‍റെ പദ്ധതി നടപ്പാകാത്ത ഇടങ്ങളില്‍ സ്വന്തംനിലയില്‍ കളിയിടമൊരുക്കുക മാത്രമാണ് കുട്ടികള്‍ക്ക് മുന്നിലുള്ളത്. പ്രതിസന്ധി എന്തായാലും അവധിക്കാലത്ത് വീടിനകത്ത് മൊബൈലിലോ വീഡിയോ ഗെയിമിലോ സമയം ചെലവിടാതെ അവര്‍ മൈതാനത്തെത്തി സൗഹൃദം പങ്കിടുകയാണ്. കളിച്ചുല്ലസിച്ച് പഴയ തലമുറയുടെ ആവേശം തിരികെപ്പിടിക്കുകയാണ്.