divya-s-iyer-sabarinath

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മാറിയ കെ.കെ.രാഗേഷിനെ പുകഴ്ത്തി ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണങ്ങള്‍ വരുന്നതിനൊപ്പം കോണ്‍ഗ്രസ് ദിവ്യയെ ആക്രമിച്ചും രംഗത്തെത്തി. മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.എസ്.ശബരീനാഥിന്‍റെ രാഷ്ട്രീയ പശ്ചാത്തലം കൂടിയാണ് വിമര്‍ശനത്തിന് അടിസ്ഥാനം. ഈ പശ്ചാത്തലത്തില്‍ ശബരീനാഥന് നിലപാട് വ്യക്തമാക്കുന്നു.

 ദിവ്യയുടെ അഭിനന്ദനം സദുദേശ്യപരമാണെങ്കിലും  അതില്‍ ഒരു വീഴ്ചയുണ്ടെന്ന് ശബരി മനോരമ ന്യൂസിനോട് പറഞ്ഞു. ദിവ്യയുടെ അഭിപ്രായം വ്യക്തിപരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ദിവ്യ. സര്‍ക്കാരിന് വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്നുണ്ട്. കാര്യങ്ങള്‍ അടുത്ത് നിന്ന് കാണുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാരിന്‍റെ നയങ്ങളേയും നേട്ടങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നയങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ ദിവ്യ ബാധ്യസ്ഥയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ രംഗത്തുള്ള വ്യക്തികളേക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്നതില്‍ തെറ്റില്ലെന്നും ശബരി പറഞ്ഞു.

പക്ഷെ ദിവ്യയ്ക്ക് വീഴ്ച സംഭവിച്ചെന്നും ശബരിക്ക് അഭിപ്രായമുണ്ട്. കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. അത് രാഷ്ട്രീയ നിയമനമാണ്. അത് ലഭിച്ച ഒരാളെ അഭിനന്ദിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ വിമര്‍ശനം നേരിടുന്നതെന്നും ശബരി വ്യക്തമാക്കി.

ദിവ്യയുടെ അഭിപ്രായ സ്വാതന്ത്ര്യത്തേയും കോണ്‍ഗ്രസിന്‍റെ വിമര്‍ശനത്തേയും അംഗീകരിച്ചുകൊണ്ട് ശബരി നിലപാടെടുത്തെങ്കിലും കൂടുതല്‍ പരസ്യപ്രതികരണത്തിന് ദിവ്യ തയാറായിട്ടില്ല. ഇന്നലെ രാത്രി ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയാണ് ദിവ്യ ഇതില്‍ നടത്തിയ പ്രതികരണം. അതില്‍ പറയുന്നത് ഇങ്ങിനെയാണ്. ഒരാളുടെ നല്ല ഗുണങ്ങളും നന്മയും പ്രചരിപ്പിക്കുകയാണ് ഈ ലോകത്ത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. അത് തന്‍റെ കുട്ടിക്കാലം മുതല്‍ പഠിച്ച കാര്യമാണ്. എന്നാല്‍ ഒന്ന് ഒന്നൊര വര്‍ഷമായി താന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ഈ കാര്യത്തിനാണ്. എത്ര വിചിത്രമായ ലോകമെന്ന് പലപ്പോഴും ചിന്തിച്ച് പോകാറുണ്ട്. 

ENGLISH SUMMARY:

IAS officer Divya S. Iyer’s Instagram post praising K.K. Ragesh- who recently transitioned from the role of Chief Minister's Private Secretary to CPI(M) Kannur District Secretary- has stirred controversy. The post has drawn both support and criticism on social media. Meanwhile, the Congress party has come forward attacking Divya. The criticism is rooted in the political background of K.S. Sabarinathan, former MLA and State Vice President of the Youth Congress. In this context, Sabarinathan is now clarifying his stance.