jijo-abel-maala

മാള കുഴൂരില്‍ ആറുവയസുകാരന്‍ ആബേലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ചൂണ്ടയിടാമെന്ന് പറഞ്ഞ് പ്രതി ജോജോ ആറുവയസുകാരനെ വീടിനടുത്തുള്ള കുളത്തിനരികെ എത്തിച്ചു. ഇവിടെ വച്ച് പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും കുട്ടി വഴങ്ങാതെ വന്നതോടെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. പ്രതി നിര്‍ബന്ധിച്ചതോടെ അമ്മയോട് താന്‍ വിവരം പറയുമെന്ന് പറഞ്ഞ് കുട്ടി നിലവിളിച്ചു. സംഭവം പുറംലോകമറിയുമെന്നുറപ്പായതോടെ കുട്ടിയുടെ മൂക്കും വായും ജോജോ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും നടക്കാതെ വന്നതോടെ കുളത്തിലേക്ക് തള്ളിയിട്ടുവെന്നുമാണ് പൊലീസിന്‍റെ അനുമാനം. കുളത്തില്‍ വീണതും നീന്തി മൂന്ന് തവണ കുട്ടി നീന്തി രക്ഷപെടാന്‍ ശ്രമിച്ചെന്നും കാലുകൊണ്ട് ചവിട്ടി മരണം ഉറപ്പാക്കിയ ശേഷമാണ് ജോജോ കടന്നുകളഞ്ഞതെന്നും പൊലീസ് പറയുന്നു. 

നാടുമുഴുവന്‍ കുഞ്ഞിനായി തിരച്ചില്‍ നടത്തുമ്പോള്‍ ഒന്നുമറിയാത്തത് പോലെ ജോജോയും ഒപ്പം കൂടി. ഒടുവില്‍ അയല്‍പക്കത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോജോയ്ക്കൊപ്പം കുട്ടി ഓടിപ്പോകുന്നത് കണ്ടതോടെ അന്വേഷണം ആ വഴിക്ക് തിരിഞ്ഞു. പൊലീസ് ചോദിച്ചതോടെ കുട്ടിയെ താന്‍ കണ്ടിരുന്നുവെന്നും വേറൊന്നും അറിയില്ലെന്നുമായിരുന്നു മൊഴി. ഇത് കണക്കിലെടുക്കാതെ വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി കുളത്തിലുണ്ടെന്ന് ജോജോ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കിട്ടിയത്. ബൈക്ക് മോഷണക്കേസില്‍ പ്രതിയായിരുന്ന ജോജോയെ നേരത്തെ കാക്കനാട്ടെ പുനരധിവാസ കേന്ദ്രത്തില്‍  പാര്‍പ്പിച്ചിരുന്നു. 

ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. താണിശേരി സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ആറുവയസുകാരന്‍. ചൂണ്ടയിടാന്‍ അയല്‍വാസിയായ ജോജോയ്ക്കൊപ്പം പോയ കുഞ്ഞിനെ പിന്നീട് കാണാതെയാവുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒടുവില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.  

ENGLISH SUMMARY:

The brutal murder of six-year-old Abel in Mala Kuzhur has shocked Kerala. Police say the accused, Jojo, attempted unnatural assault, and when the boy resisted and threatened to tell his mother, he was drowned in a nearby pond. Despite trying to swim to safety, the child was forced underwater and killed.