bird

TOPICS COVERED

കേസിൽ പെട്ട് അടച്ചിട്ട കടയ്ക്കുള്ളിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് നാട്ടുകാരുടെയും അധികൃതരുടെയും കരുണയിൽ പുതുജീവിതം. കണ്ണൂർ ഉളിക്കലിൽ സീൽ ചെയ്ത കടയുടെ ഷട്ടറിനും ചില്ലുവാതിലിനും ഇടയിൽ കുടുങ്ങിയ കുരുവിക്കാണ് രണ്ടുദിവസത്തെ തടവറ ജീവിതത്തിന് ശേഷം വിശാലമായ ലോകത്തേക്ക് പറക്കാനായത്

എവിടെനിന്നോ പാറി വന്നതാണ്. തീറ്റ തേടി നടക്കുമ്പോൾ അറിയാതെ പെട്ടു പോയതാണ്. സ്വതന്ത്ര വിഹാരത്തിനിടയ്ക്ക് അബദ്ധം പിണഞ്ഞതാണ്. മനുഷ്യരുടെ തർക്കം കാരണം അടച്ചിട്ട കടമുറിക്കുള്ളിൽ രണ്ടുദിവസമാണ് പാവം അങ്ങാടിക്കുരുവി പട്ടിണിയിൽ കഴിഞ്ഞത്. 

വ്യാപാരികൾ തമ്മിലുള്ള തർക്കം കാരണം അടച്ചിട്ടതാണ് കടമുറി. കേസിൽ പെട്ടതിനാൽ തുറന്നു രക്ഷിക്കാൻ ആർക്കും ധൈര്യമില്ല. ഫയർഫോഴ്‌സിനെ അറിയിച്ചപ്പോൾ അവർക്കും നിയമത്തെ പേടി. രക്ഷിക്കണമെന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചാലും നടക്കാത്ത സ്ഥിതി. കുരുവിയുടെ കരച്ചിൽ കണ്ടു നിന്നവരെ എല്ലാം വേദനിപ്പിച്ചു. ഈ ഘട്ടത്തിലാണ് ജില്ലാ കളക്ടറുടെ ഇടപെടൽ. സീൽ ചെയ്ത പൂട്ട് തുറന്ന് കിളിയെ രക്ഷിക്കണമെന്ന് നിർദ്ദേശം. കലക്ടറുടെ ഇടപെടലിനെ തുടർന്ന് ജില്ലാ ജഡ്ജി തന്നെ നേരിട്ട് എത്തി.  പൂട്ട് പൊളിച്ച് അകത്തേക്ക്.  സ്നേഹത്തിന്‍റെ കൈകൾ കുരുവിയെ വാരിയെടുത്തു. ഒടുവിൽ കുഞ്ഞു കുരുവിക്ക് തന്‍റെ വിശാല ലോകത്തേക്ക് അവർ വാതിൽ തുറന്നിട്ടു. ഈ ലോകം മനുഷ്യന്റേതു മാത്രമല്ല . അതിന് മറ്റു അവകാശികളുമുണ്ട്. ഈ പ്രപഞ്ചം അവരുടേതു കൂടിയാണ് . ഉളിക്കലിലെ രക്ഷാദൗത്യം നൽകുന്ന സന്ദേശം ഇതാണ്.

ENGLISH SUMMARY:

A sparrow trapped inside a sealed shop in Ulikkal, Kannur, was rescued after spending two days stuck between the shutter and glass door. Thanks to the compassion of locals and authorities, the bird finally flew free into the open world.