pooram-highcourt

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡപ്രകാരവും വ്യവസ്ഥാപിതവുമായി പൂരം നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ. ഹർജികൾ പരിഗണിക്കവെ പൂരം അലങ്കോലപ്പെട്ടതിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അന്വേഷണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, വിജു എബ്രഹാം എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണം. കൃത്യമായി പൊലീസിനെ വിന്യസിക്കുന്നത് ഡിജിപി ഉറപ്പുവരുത്തണം. ജില്ലാ കലക്ടറും, ജില്ല പൊലീസ് മേധാവിയും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. പൂരത്തിന് വിഐപി പവലിയൻ പാടില്ല എന്നത് ഉൾപ്പെടെയുള്ള മുൻ ഉത്തരവുകൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി.