gopan-swamy

നെയ്യാറ്റിന്‍കര ഗോപന്‍റെ മുഖത്തും മൂക്കിലും തലയിലുമായി നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്​മോര്‍ട്ടം  റിപ്പോര്‍ട്ട്.  ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റുമടക്കം ഒട്ടേറെ  അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൃദയധമനികളില്‍ 75  ശതമാനത്തിലധികവും ബ്ലോക്കുണ്ട്.  ശരീരത്തിലെ ചതവുകള്‍ മരണകാരണമായിട്ടില്ലെന്നാണ്  റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നത്. രാസപരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. 

തലയില്‍ കരുവാളിച്ച  പാടുകള്‍ കണ്ടതായി നേരത്തെ തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശ്വാസകോശത്തില്‍ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കള്‍ സമാധി സ്ഥലത്തിരുത്തിയപ്പോള്‍ ഉള്ളിലായതാണെന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ഉന്നയിച്ചതോടെയാണ് മക്കള്‍ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്​മോര്‍ട്ടം  ചെയ്തത്. നെഞ്ചുവരെ കര്‍പ്പൂരവും ഭസ്മവും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് മൂടിയ ശേഷം മുഖത്തും തലയിലും കളഭം ചാര്‍ത്തിയാണ് മക്കള്‍ ഗോപനെ കല്ലറയില്‍ ഇരുത്തിയത്. 

ജനുവരി ഒന്‍പതിന് 'സ്വര്‍ഗവാതില്‍' ഏകാദശി ദിവസം പിതാവിന്‍റെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കളുടെ വെളിപ്പെടുത്തല്‍. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ വന്‍വിവാദവും തലപൊക്കി. കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാധിയുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകളുണ്ടെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. ഇത് കോടതി തള്ളിയതോടെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. 

അതിനിടെ നെയ്യാറ്റിന്‍കര ഗോപന്‍റെ പേരില്‍ വലിയ ക്ഷേത്രം പണിത് ഉല്‍സവം നടത്തുമെന്ന് മകന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വിശ്വാസികള്‍ എത്തുന്നുണ്ടെന്നും നിലവില്‍ രണ്ടുനേരം മുടങ്ങാതെ പൂജ നടക്കുന്നുണ്ടെന്നും അത്താഴ പൂജയുമുണ്ടെന്നും പൂജയ്ക്ക് നേതൃത്വം നല്‍കുന്ന മകന്‍ രാജസേനന്‍ വിശദീകരിച്ചിരുന്നു.