മുക്കത്ത് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിത. ഹോട്ടൽ ഉടമ ദേവദാസ് ചികിത്സയിലിരിക്കെയും ഭീഷണി സന്ദേശം അയച്ചെന്നാണ് വെളിപ്പെടുത്തൽ. ‘നിനക്കുളള ആദ്യ ഡോസാണ് ഇത്’ എന്ന് ദേവദാസ് പറഞ്ഞതായും യുവതി പറയുന്നു. താൻ രക്ഷപ്പെടാന്‍ താഴേക്ക് ചാടി പരുക്കേറ്റ് കിടക്കുമ്പോഴും അകത്തേക്ക് വലിച്ചുകൊണ്ടുപോകാനാണ് ദേവദാസ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു.ചികില്‍സയിലിരിക്കെയും ഹോട്ടലുടമ ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. കെട്ടിടത്തില്‍നിന്ന് വീണുകിടക്കുമ്പോഴും വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. മുന്‍പും ദേവദാസില്‍നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് യുവതി പറഞ്ഞു.
‘ഞാന്‍ ഒരുപാട് പേരുടെ കൂടെ കിടന്നിട്ടുണ്ട്, ഭാര്യയുമായി ശാരീരിക ബന്ധം നടക്കുന്നില്ല,നീ റൂമില്‍ കിടക്കണം, ഇതൊക്കെ മനുഷ്യന്‍റെ ആവശ്യങ്ങളാണ്, രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍, ഭയമുള്ളതിനാല്‍ ഞാന്‍ അതിന് തയാറായില്ല. രാത്രി ഗെയിം കളിക്കുന്ന സമയത്താണ് ദേവദാസും കൂട്ടാളികളും വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ദേവദാസ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ദേവദാസുമായുള്ള ഉന്തുംതള്ളിലുമാണ് കൈതട്ടി ഫോണിലെ വിഡിയോ റെക്കോര്‍ഡ് ഓണായത്. അതിക്രമത്തിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി പരുക്കുപറ്റി കിടന്ന എന്നെ റിയാസ് അകത്തേക്ക് വലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. ഡോക്ടറുടെ സഹായത്തോടെയാണ് ഫോണ്‍ ദേവദാസില്‍ നിന്നും തിരിച്ചു വാങ്ങിയത്. ’ യുവതി പറഞ്ഞു.
മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ രണ്ട് പ്രതികൾ താമരശ്ശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ഒന്നാം പ്രതി ദേവദാസിനെ കഴിഞ്ഞ ദിവസം കുന്നംകുളത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ തെളിവെടുപ്പും കഴിഞ്ഞദിവസം പൂര്‍ത്തിയാക്കി.ലൈംഗിക താൽപര്യത്തോടെ ശരീര വർണന നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന് പലവട്ടം മാപ്പ് പറയുന്ന ദേവദാസ് യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഭീഷണി സന്ദേശം അയച്ചത്. ഇതിനുള്ള തെളിവും പൊലീസിന് ലഭിച്ചു.'നിനക്കുള്ള ആദ്യ ഡോസാണിത്' എന്നായിരുന്നു ഭീഷണി. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചത്. തന്‍റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പു നൽകുന്നു. ബിസിനസ് പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവസാനമായി ഒരവസരം നൽകണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.