'ആരോഗ്യം ആനന്ദം- അകറ്റാം അർബുദം' എന്ന പേരില്‍ കാന്‍സര്‍ ബോധവല്‍കരണപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടു. രാജ്യാന്തര വനിതാദിനമായ മാർച്ച് 8 വരെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കാൻസർ അവബോധപ്രവർത്തനങ്ങളും പരിശോധനയും നടക്കും.
സ്ക്രീനിങ് ഒരു മാസത്തിനകം നടത്തുമെങ്കിലും തുടർപ്രവർത്തനം ഒരു വർഷം ഉണ്ടാകും. ആദ്യഘട്ടം 30 മുതൽ 65 വയസ്സുവരെയുള്ള സ്ത്രീകളെയാണു പദ്ധതി ലക്ഷ്യമിടുന്നത്. സ്തനാർബുദം, ഗർഭാശയ കാൻസർ (സെർവിക്കൽ കാൻസർ) എന്നിവയ്ക്ക് സ്‌ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കും.
855 ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും ലാബുകളും പദ്ധതിയുടെ ഭാഗമാക്കും.