ഉറ്റവരെ നഷ്ടപ്പെട്ടവരും ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ മണ്ണിൽ അലിഞ്ഞു ചേർന്നവരുമെല്ലാം ഇനി എന്ത് എന്നാണ് വയനാട്ടില്‍ ഉറ്റുനോക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തുനിന്ന് അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെടുക്കാനാണു ശ്രമം. രക്ഷാദൗത്യം ദുഷ്കരമാണെങ്കിലും സാധ്യമായ വഴികളിലൂടെയെല്ലാം പ്രതീക്ഷയോടെ നീങ്ങുകയാണു രക്ഷാസംഘം. ഇതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്സ് ആപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചേർത്തുപിടിക്കലിന്റെ ഈ മാതൃകയ്ക്ക് കയ്യടിക്കുകയാണ് സൈബറിടം .