പ്രളയകാലത്ത് ദുരിതബാധിതര്‍ക്കുള്ള സഹായധനം സ്വന്തം അക്കൗണ്ടിലിടാന്‍ അമേരിക്കയിലെ മലയാളി അസോസിയേഷനുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് സംവിധായകനും സോഷ്യല്‍മീഡിയ താരവുമായ അഖില്‍ മാരാര്‍. ട്വന്റി ട്വന്റിയുടെ ഭാഗമായ ശേഷം സാബു ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഖിലിന്‍റെ ഈ ആരോപണം.
പ്രളയശേഷം ന്യൂയോര്‍ക്കില്‍ വച്ച് പിണറായി വിജയനും മലയാളി അസോസിയേഷനുകളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന് എന്ത് ആവശ്യമുണ്ടോ അത് തരാമെന്ന് അസോസിയേഷനുകള്‍ പറഞ്ഞു. ഒരു പ്രൊജക്ട് ഉണ്ടാക്കണമെന്നും ഇത്ര വീട്, ഇത്ര റോഡ്, ഇത്ര പാലം വേണമെന്ന് കൃത്യമായ പ്ലാനുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഞങ്ങള്‍ പണിതു തരാമെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അതുവേണ്ട പണമായിട്ട് തന്നാല്‍ മതിയെന്നാണ്. തന്‍റെ അക്കൗണ്ടില്‍ ഇട്ട് തരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അഖില്‍ മാരാര്‍ പറയുന്നു. എന്നാല്‍ അത് അസോസിയേഷനുകള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യമായിരുന്നുവെന്നും അഖില്‍ മാരാര്‍.
താന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി നിലകൊണ്ട ഒരാളാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ മദ്യകമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മാറിയിരിക്കുന്നു. എൽഡിഎഫും അതുപോലെ യുഡിഎഫും ഒറ്റക്കെട്ടാണ്, രണ്ടു കൂട്ടരും ഈ തിരഞ്ഞെടുപ്പിനുള്ള പണം ഉണ്ടാക്കിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെയോ യുവമോര്‍ച്ചയുടേയോ ഒരു നേതാവ് പോലും പിണറായിയെ തെമ്മാടി എന്ന് വിളിച്ചിട്ടുണ്ടാവില്ല, ഞാന്‍ വിളിച്ചിട്ടുണ്ട്, അത്രയും മോശമായ രീതിയിലാണ് ദുരിതാശ്വാസ നിധി കൈകാര്യം ചെയ്തത്. 760കോടി പിരിച്ച് കയ്യില്‍ വച്ചിരിക്കുകയാണ്. ഇന്നും ടൗണ്‍ഷിപ്പ് പൂര്‍ത്തിയായിട്ടില്ല. എന്നിട്ട് കേന്ദ്രം തന്നില്ലായെന്ന് മറുപടി പറഞ്ഞാല്‍ ശരിയാണോ.
വ്യക്തിപരമായി താന്‍ കുറച്ച് സ്വതന്ത്ര ചിന്താഗതി പിന്തുടരുന്ന ആളാണെന്നും അപ്പോൾ ചില ചിന്തകള്‍ ബിജെപി അനുകൂലവും ചിലപ്പോള്‍ യുഡിഎഫ് അനുകൂലവും ചിലപ്പോള്‍ ഇടത് അനുകൂലവുമായിരിക്കും. തന്‍റെ സിനിമയെടുത്ത സമയത്ത് തന്നെ സാബു ജേക്കബുമായി ബന്ധമുണ്ട്. ബിസിനസുകാരന്‍റെ പോരാട്ടമാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്. ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുക എന്നതിനപ്പുറം ആ പാര്‍ട്ടിക്ക് എന്താണ് ജനങ്ങളോട് പറയാനുള്ളത് എന്നത് വളരെ നിര്‍ണായകമാണ്.
പുതിയ കാലഘട്ടത്തിന്‍റെ പാര്‍ട്ടിയെന്ന നിലയില്‍, വികസനത്തെക്കുറിച്ച് ചിന്തിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി ട്വന്റിയെന്നും അഖില്‍ മാരാര്‍ പറയുന്നു. ഒരു വിഷയത്തില്‍ ശരിരായ കാര്യം പറയുമ്പോള്‍ സംഘിയാക്കുന്ന അവസ്ഥയാണ് കേരളത്തിലെന്നും വിഷയത്തിന്റെ മെറിറ്റ് സംസാരിക്കുന്ന വ്യക്തിയാണ് താനെന്നും അഖില്‍ പറയുന്നു. അഖില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും തീരുമാനിക്കുന്നത് എന്‍ഡിഎ ആയിരിക്കുമെന്നും സാബു ജേക്കബും പറയുന്നു.