കോണ്‍ഗ്രസ് ലീഗ് സീറ്റ് വച്ചുമാറ്റ ചര്‍ച്ചകള്‍ ഗൗരവമായി എത്തി നില്‍ക്കുന്നത് രണ്ട് മണ്ഡലങ്ങളെ ചൊല്ലി. മുസ്‌ലിം ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുക്കാന്‍ തവനൂര്‍ വിട്ടു നല്‍കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം വി.എസ് ജോയ്ക്ക് പകരം സി.പി ജോണിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് മലപ്പുറത്തെ കോണ്‍ഗ്രസ്. വടകരയിൽ കെ.കെ. രമ തന്നെയായിരിക്കും സ്ഥാനാര്‍ഥി . ആര്‍ജെഡി വന്നാലും വടകര സീറ്റിൽ ചർച്ചയുണ്ടാകില്ല. അതേസമയം, ആര്‍ജെഡിയുടെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ് യുഡിഎ്. ആർജെഡിക്ക് എപ്പോൾ വേണമെങ്കിലും യുഡിഎഫിലേക്ക് വരാമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
Also Read: ജോസ് മഞ്ഞുകൊള്ളേണ്ടെന്ന് കാപ്പന്‍, പാലായ്ക്ക് എന്ത് ചെയ്തെന്ന് ജോസ്; വിസകനത്തെച്ചൊല്ലി വാക്പോര്
എന്നാല്‍ ആര്‍ജെഡി ഇടതുമുന്നണി വിടില്ലെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. എല്‍ഡിഎഫ് വിടണമെന്ന് ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും ആവശ്യപ്പെട്ടെങ്കിലും മുന്നണി വിട്ടാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് എം.വി ശ്രേയാംസ് കുമാര്‍ വ്യക്തമാക്കിയതോടെ നേതാക്കള്‍ വഴങ്ങുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ കൂടി അധികം ചോദിക്കാനും തീരുമാനമായി.
തദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയും, കോഴിക്കോട് കോര്‍പറേഷനിലടക്കം മത്സരിച്ച സീറ്റുകളില്‍ സിപിഎമ്മുകാര്‍ കാലുവാരിയതും ചൂണ്ടിക്കാണിച്ചാണ് മുന്നണി വിടണമെന്ന ഒരു വിഭാഗംആവശ്യപ്പെട്ടത്. ഭൂരിഭാഗം ജില്ലാ ഘടകങ്ങളും ഇതിനെ പിന്തുണച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മുന്നണി വിടുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് നേതൃത്വം നിലപാടെടുത്തു. തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് വേണമെന്ന ആവശ്യവും മുന്നണി യോഗത്തില്‍ ഉന്നയിക്കും. നിലവിലുള്ള മൂന്ന് സീറ്റുകള്‍ക്ക് പുറമെ രണ്ട് സീറ്റുകള്‍ കൂടി ആവശ്യപ്പെടാനാണ് തീരുമാനം . കോവളവും ചാലക്കുടിയും ചോദിക്കാനാണ് ആലോചിക്കുന്നത്.