kollam

കൊല്ലത്തെ യുഡിഎഫ് കക്ഷികള്‍ മല്‍സരിക്കുന്ന നിയമസഭാ സീറ്റുകളില്‍ മാറ്റമുണ്ടായേക്കില്ല. കോണ്‍ഗ്രസും , മുസ്ലിം ലീഗും,  ആര്‍.എസ്.പിയും, കഴിഞ്ഞ തവണത്തെ സീറ്റുകളില്‍  തന്നെ ഇക്കുറിയും മല്‍സരിക്കും. ചടയമംഗലം സീറ്റ് മുസ്ലിംലീഗും, ആര്‍.എസ്.പിയും ആവശ്യപ്പെട്ടെങ്കിലും വിട്ടു നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

പുനലൂര്‍, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ ഏറെ നടന്നത്. പുനലൂര്‍ മാറണമെന്നു ലീഗ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. രണ്ടു തെര‍ഞ്ഞെടുപ്പുകളിലും വലിയ മാര്‍ജിനില്‍ തോറ്റതോടെയാണ് മണ്ഡലം മാറ്റണമെന്നു മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യത്തിനു പിന്നില്‍. എന്നാല്‍ പകരം ചോദിച്ചത് ഇരവിപുരമാണ്. വിട്ടു നല്‍കാന്‍ ആര്‍.എസ്.പി തയ്യാറാകാത്തതോടെ ചര്‍ച്ച വഴിമുട്ടി. പിന്നീട് തൊട്ടടുത്തുള്ള ചടയമംഗലം ചോദിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പുകള്‍ കനത്തതോടെ വിട്ടു നല്‍കാന്‍ കോണ്‍ഗ്രസും തയ്യാറായില്ല.ആറ്റിങ്ങല്‍, മട്ടന്നൂര്‍ സീറ്റുകള്‍ക്കു പകരമായി ചടയമംഗലം നല്‍കണമെന്നു ആര്‍.എസ്.പിയും ആവശ്യപ്പെട്ടിരുന്നു.  മാത്രമല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കണക്കുകള്‍ എടുത്താല്‍ വിജയ സാധ്യത ഏറെയെന്നും കോണ്‍ഗ്രസ് കരുതുന്നു. ഇതോടെ കഴിഞ്ഞ തവണത്തെ അതേ സ്ഥിതിയില്‍ തന്നെയായിരിക്കും ഇതോടെ പുനലൂരില്‍ ലീഗും കുന്നത്തൂര്‍, ചവറ, ഇരവിപുരം എന്നിവിടങ്ങളില്‍  ആര്‍.എസ്.പിയും, മറ്റിടങ്ങളില്‍ കോണ്‍ഗ്രസും  മല്‍സരിക്കുമെന്നാണ് സൂചന.കഴിഞ്ഞ തവണയും ഇതുപോലെ തന്നെയാണ് കക്ഷികള്‍ മല്‍സരിച്ചത്.

ENGLISH SUMMARY:

Kollam UDF seats are unlikely to see changes in the upcoming elections, with Congress, Muslim League, and RSP likely to contest in the same constituencies as last time. Discussions centered around Punalur, Chadayamangalam, and Eravipuram constituencies but have reached a deadlock due to differing demands and local opposition.