പി.വി.അൻവർ യു.ഡി.എഫ് സഹയാത്രികൻ. കോൺഗ്രസ് നേതൃത്വവും അൻവറും നടത്തിയ ചർച്ചയിലാണ് തീരുമാനം. മുന്നണി പ്രവേശനം ഉൾപ്പെടെ കാര്യങ്ങൾ യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കും. അതേസമയം, തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം അൻവറിനോട് ഔദ്യോഗികമായി വ്യക്തമാക്കി.
അൻവറും യു.ഡി.എഫിൽ തമ്മിൽ തൽക്കാലം സഹകരണം മാത്രം. യു.ഡിഎഫിൽ അൻവറിന് സഹയാത്രികൻ എന്ന പദവിയും. കൺടോൺമെന്റ് ഹൌസിൽ വി.ഡി.സതീശൻ, കെ.സുധാകരൻ, രമേശ് ചെന്നിത്തല എന്നിവരുമായി അൻവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. തൃണമൂലിനെ മുന്നണിയിലെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം, അൻവറിനോടും അനുയായികളോടും പൂർണ സഹകരണമുണ്ടാകും. കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചയ്ക്കിരുന്നതോടെ സംതൃപ്തനായ അൻവർ ഒരേ വായിൽ രണ്ടു കാര്യം പറഞ്ഞു. തൃണമൂലിനെ ഇട്ടെറിഞ്ഞ് പോകില്ല. നിലമ്പൂരിൽ യു.ഡി.എഫ് ആരെ നിർത്തിയാലും പിന്തുണയ്ക്കും.
എൽഡിഎഫിലും അൻവർ സഹയാത്രികനായിരുന്നു. യു.ഡി.എഫിലും ആദ്യപദവി അതുതന്നെ. സഹയാത്രികനിൽ നിന്നൊരു സ്ഥാനക്കയറ്റത്തിന് കടമ്പകളേറെയുണ്ട്.