രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഭീഷണിയുമായി എത്തിയ ബിജെപിക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. വർഗ്ഗീയതയുടെ കാവി കീറി 18000ൽ അധികം വോട്ടുകൾ നേടിയാണ് രാഹുൽ നിയമസഭയിലേക്ക് പോയത് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പങ്കുവച്ച വിഡിയോയിലൂടെയാണ് പിന്തുണ. സംഘപരിവാറുകാരനടക്കം നേരിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം നേടി തന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഷൂ നക്കി മാപ്പ് പറഞ്ഞ നേരത്ത് ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചവരാണ് കോൺഗ്രസ്സുകാരെന്നു വിജയ് ഓര്‍മ്മിപ്പിക്കുന്നു.
അഭിമാനത്തോടെ ഉയർന്നു നിൽക്കുന്ന രാഹുലിനെ ഓമനക്കുട്ടനല്ല ഷൂ നക്കിയ മൂത്ത സംഘി വന്നാലും രോമത്തിൽ തൊടില്ല. പാലക്കാട് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ പറയുന്നത് കേട്ടാൽ തോന്നും അയാൾക്ക് കോഴിക്കടയിലാണ് ജോലിയെന്ന്. വെട്ടും കത്തിക്കലും ഒക്കെ നടത്താൻ ഇത് ഗുജറാത്തും യു പിയും ഒന്നുമല്ല. കേരളമാണ് പ്രബുദ്ധരായ മലയാളികളുടെ കേരളം. 14 ജില്ല പോരാഞ്ഞിട്ട് ഇവറ്റകളെ ഇരുത്താൻ അധിക ജില്ല ഉണ്ടാക്കുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണെന്നും വിജയ് ഇന്ദുചൂഡന്‍ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയായിരുന്നു ബിജെപിയുടെ രണ്ടാമത്തെ കൊലവിളി. നേരത്തെ തങ്ങളുടെ നേതൃത്വം തീരുമാനിച്ചാൽ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിൽ ഉണ്ടാവില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി ഓമനക്കുട്ടൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എം എൽഎ ഓഫീസിലേക്ക് നടന്ന ബിജെപി മാർച്ചിനിടെയായിരുന്നു ഓമനക്കുട്ടന്‍റെ പ്രസംഗം.
പാലക്കാട് നഗരസഭയുടെ വികസന പദ്ധതിക്ക് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ബിജെപിയെയും എംഎൽഎയെയും തുറന്ന പോരിലേക്ക് നയിച്ചത്. പദ്ധതിക്ക് ആർഎസ്എസ് നേതാവിൻ്റെ പേരിടാൻ അനുവദിക്കില്ലെന്ന് പാലക്കാട് എംഎൽഎ പ്രഖ്യാപിച്ചിരുന്നു.