നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വർക്കല ശിവഗിരി മഠം സന്ദർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാൽപ്പത് മിനിറ്റിലേറെ മഠത്തിൽ ചെലവഴിച്ച രാഹുൽ ഗാന്ധി ട്രസ്റ്റ് ഭാരവാഹികളുമായി കുടിക്കാഴ്ച നടത്തി. പിന്നാക്ക സമുദായത്തിലെ അംഗങ്ങളെ സുരക്ഷിത മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന് രാഹുലിനോട് രേഖാമൂലം ആവശ്യപ്പെട്ടതായി ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മഹാസമാധി സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ ശിവഗിരി മഠം ട്രസ്റ്റ് ഭാരവാഹികൾ സ്വീകരിച്ചു. മഹാസമാധിയിലെ പ്രാർഥനാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ബോധാനന്ദ സ്വാമി സമാധി സ്ഥലം, വൈദിക മഠം, ശാരദാ മഠം എന്നിവിടങ്ങളിലും സന്ദർശനം.
ഓരോയിടത്തെയും ചരിത്ര പ്രാധാന്യം ട്രസ്റ്റ് ഭാരവാഹികളോട് ചോദിച്ചറിഞ്ഞു. അതിഥി മന്ദിരത്തിലെത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പിന്നാക്ക സമുദായ അംഗങ്ങളെ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മൽസരിപ്പിക്കണമെന്ന ആവശ്യത്തോട് രാഹുൽ ഗാന്ധി ഒ.കെ പറഞ്ഞതായി ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി സന്ദർശനത്തിന് ശേഷം ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.