rahul-mamkootathil
  • ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
  • യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്ന് കോടതി നിരീക്ഷണം
  • ബന്ധം തകരുമ്പോൾ പീഡനക്കേസ് നൽകുന്നത് ശരിയല്ലെന്ന് കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ നിര്‍ണായക പരാമര്‍ശങ്ങളുമായി ഹൈക്കോടതി. ബന്ധം തകരുമ്പോള്‍ പീഡനക്കേസാക്കുന്നത് ശരിയല്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന ഒന്നാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് കോടതി നിരീക്ഷണം.

 

ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെ എന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. വാട്സാപ്പ് ചാറ്റുകളിൽ നിന്ന് ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്. രാഹുലിന്റെ സുഹൃത്താണ് യുവതിക്ക് ഗർഭ ചിത്രത്തിന് മരുന്ന് നൽകിയത്. ഇത് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് ചാറ്റുകളിലുണ്ടെന്ന് കോടതി. പീഡനത്തിന് ഇരയായ ഒരാൾ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണ്. ഗർഭഛിദ്രം രാഹുലിന്റെ നിർബന്ധ പ്രകാരമായിരുന്നോ എന്ന് വിചാരണയിൽ വ്യക്തമാകണമെന്നും കോടതി ആവശ്യപ്പെട്ടു. 

 

ഈ മാസം 16 മുതൽ 3 ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും, മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്യുന്ന സമയത്ത് കസ്റ്റഡിയിലുള്ളതായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉൾപ്പെടെയുള്ളവ നടത്താം. രാഹുലിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം 1 ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു.

 

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നതെന്നായിരുന്നു രാഹുലിന്റെ വാദം. ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ പരാതി നൽകിയതാണെന്നും, രാഷ്ട്രീയ പ്രേരിതമാണ് കേസെന്നും രാഹുൽ വാദിച്ചു. രാഹുൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും, മുൻകൂർ ജാമ്യം ലഭിച്ചാൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുമായിരുന്നു അതിജീവിതയുടെയും പൊലീസിന്റെയും വാദം.

 

 

ENGLISH SUMMARY:

Rahul Mamkootathil anticipatory bail has been granted by the High Court with significant observations. The court noted that it is not appropriate to file a rape case when a relationship breaks down and this is unacceptable.