സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ജാഥയിൽ അഭിവാദ്യമർപ്പിക്കാൻ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന വിഡിയോ പുറത്ത്. കണ്ണൂരിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകിയത് ഇതരസംസ്ഥാന തൊഴിലാളികളാണ്.
മുഖ്യമന്ത്രിയുടെ ധർമടം നിയോജക മണ്ഡലത്തിലെ മമ്പറത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ സ്വീകരണം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയ്ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയത് 200ഓളം നിർമ്മാണ തൊഴിലാളികളാണ്. ജാഥയുടെ അവസാന ദിവസമാണ് ഈ വെറൈറ്റി സ്വീകരണം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
'എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ' എന്ന് ഹിന്ദിയിലെഴുതിയ ബാനറും പരിപാടിക്ക് ഉണ്ടായിരുന്നു. ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ 'എൽഡിഎഫ് സിന്ദാബാദ്, എൽഡിഎഫ് സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. അവരെ ഇത് നേരത്തേ പറഞ്ഞ് പഠിപ്പിക്കുന്ന രസകരമായ ദൃശ്യങ്ങളാണ് ലീക്കായത്. ജാഥയുടെ സമാപന സമ്മേളനത്തിൽ ധനരാജിന്‍റെ ജീവിതപങ്കാളി സജിനിയാണ് ജാഥയെ സ്വീകരിച്ചത്. എം.വി. ഗോവിന്ദനെ ചുവന്ന ഷാളണിയിച്ചാണ് അതിഥി തൊഴിലാളികൾ സ്വീകരിച്ചത്.
എം.വി. ഗോവിന്ദൻ നയിച്ച വടക്കൻ മേഖലാ വികസ മുന്നേറ്റ യാത്ര കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചത് ഞായറാഴ്ചയാണ്. ജാഥ ചൊവ്വാഴ്ചയാണ് കണ്ണൂർ ജില്ലയിൽ പ്രവേശിച്ചത്.