ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മരണം നടക്കുന്നതിന് തൊട്ടു മുൻപ് റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി വഴക്കോ , തർക്കമോ ഉണ്ടായിട്ടില്ലന്ന് പൊലീസ് കണ്ടെത്തി. ബെംഗളുരു ബെന്നാർഘട്ടയിലെ നേച്ചർ ലക്ഷ്വറി ക്യാസ്കേഡ് റിസോർട്ടിലെ പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത്.
ബെംഗളുരു നഗരത്തിന്റെ വളർച്ചയ്ക്കൊപ്പം തുടങ്ങി രാജ്യാന്തര തലത്തിലേക്ക് വളർന്ന സി.ജെ റോയിക്ക് ഉദ്യാന നഗരം വിട ചൊല്ലുകയാണ്. ഭാര്യ ലീനാ റോയി, മകൻ രോഹിത്ത് , മകൾ റിയാ റോയി സഹോദരങ്ങൾ അടക്കം അടുത്ത ബന്ധുക്കളെത്തിയാണ് ബൗറിങ് ആശുപത്രി മോർച്ചറിയിൽ നിന്ന് ഭാതികദേഹം ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായി ബന്നാർഘട്ടയിലെ നേച്ചർ ലക്ഷ്യറി കാസാകാഡ് റിസോർട്ടിലേക്ക്. റോയിയുടെ പ്രിയപെട്ട ഭൂമിയിൽ അന്ത്യാഭിവാദ്യങ്ങൾക്കായി ഏതാനും മണിക്കൂറുകൾ മാത്രം. തുടർന്ന് സെന്റ് ജോസഫ് പള്ളിയിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം വൈകീട്ട് നാലിനാണ് സംസ്കാരം.
അതേസമയം ആത്മഹത്യയുണ്ടായ വെള്ളിയാഴ്ച്ച കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വച്ചു റോയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമോ ചോദ്യം ചെയ്യലോ ഉണ്ടായിട്ടില്ലന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പിടിച്ചെടുത്ത രേഖകൾ സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുക മാത്രമാണുണ്ടായതെന്ന ആദായ നികുതി വകുപ്പിന്റെ വാദം ശരിവെയ്കുന്നതാണ് പൊലീസ് കണ്ടെത്തൽ. സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങൾ, കമ്പനിയിലെ ഉന്നതർ അടക്കമുളളവരുടെ വിശദമായ മൊഴിയെടുക്കുന്നതോടെ ദുരൂഹതകൾ നീങ്ങുമെന്നാണ് പൊലീസ് വിലയിരുത്തൽ.