ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിഞ്ഞ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷന്‍സ് കോടതിയുടേതാണ് വിധി. മൂന്നാമത്തെ കേസിലാണ് ജാമ്യം. കാനഡയിലുള്ള യുവതിയെ നാട്ടില്‍ വച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് കേസ്. പതിനെട്ട് ദിവസമാണ് രാഹുല്‍ ജയിലില്‍ കഴിഞ്ഞത്. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ പെണ്‍കുട്ടിയെ കൊണ്ട് മുറിയെടുപ്പിച്ച് അവിടെ വച്ച് ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു കേസ്. നേരത്തെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു. ഉഭയസമ്മതത്തോട് കൂടിയ ബന്ധമായിരുന്നുവെന്നും ബന്ധത്തില്‍ വന്ന ചില വിള്ളലുകളാണ് പരാതിക്ക് കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ബലാല്‍സംഗം നടന്നിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇത് സാധൂകരിക്കുന്നതിനായി ശബ്ദസന്ദേശവും വാട്സാപ്പ് ചാറ്റുകളും ഹാജരാക്കി.
മൂന്നാമത്തെ പരാതിക്കാരിയെ രാഹുല്‍ ബലാല്‍സംഗം ചെയ്തുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ശാരീരികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന രാഹുലിന്‍റെ വാദവും കോടതി തള്ളിയിരുന്നു. പരാതിക്കാരി വിവാഹിതയാണെന്ന് അറിയില്ലായിരുന്നുവെന്ന നിലപാടും നിരാകരിച്ചു. പ്രതിക്കെതിരായ ആരോപണങ്ങള്‍ അതീവഗുരുതരമാണെന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് നിരീക്ഷിച്ചിരുന്നു.
തിരുവല്ലയിലെ ഹോട്ടലില്‍ കൂടിക്കാഴ്ചയ്ക്കെത്തിയപ്പോള്‍ റസ്റ്ററന്‍റില്‍ ഇരുന്ന് സംസാരിക്കാമെന്നുപറഞ്ഞ പരാതിക്കാരിയെക്കൊണ്ട് തന്ത്രത്തില്‍ മുറിയെടുപ്പിക്കുകയും ഹോട്ടലിലെ റജിസ്റ്ററില്‍ പേര് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ എഴുതിക്കുകയും ചെയ്തു. മുറിയില്‍ പ്രവേശിച്ചയുടന്‍ രാഹുല്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് അതിജീവിത ഗര്‍ഭിണിയായത്. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് രാഹുല്‍ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എഫ്ഐആറില്‍ പരാതിക്കാരി മൂന്നുദിവസത്തിനകം ഒപ്പുവച്ചില്ല, മെഡിക്കല്‍ പരിശോധന വൈകി, അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല തുടങ്ങിയ രാഹുലിന്‍റെ വാദങ്ങളും സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതി എംഎല്‍എയാണെന്നും പുറത്തിറങ്ങിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണിയാണെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും വ്യക്തമാക്കിയായിരുന്നു അന്ന് ജാമ്യം നിഷേധിച്ചത്.