പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞത്. വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച് പരാതിക്കാരി ഉന്നയിച്ച പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, "അതിൽ ഞാൻ മറുപടി പറയേണ്ട കാര്യമില്ല, എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?" എന്നായിരുന്നു ഷാഫിയുടെ മറുചോദ്യം.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഈ വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. രാഹുലിനെ സസ്പെൻഡ് ചെയ്തതിലൂടെ കോൺഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റി. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും സ്വീകരിക്കാത്ത വിധം വ്യക്തതയുള്ള നിലപാടാണ് കോൺഗ്രസ് എടുത്തതെന്നും ഷാഫി അവകാശപ്പെട്ടു. രാഹുലുമായി മുൻപുണ്ടായിരുന്ന സൗഹൃദം പാർട്ടി നടപടികൾക്ക് തടസ്സമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവർ സിപിഎമ്മിൽ ഉന്നത പദവികളിലും നിയമസഭയിലും തുടരുന്നത് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ ജയിലിലും പാർട്ടിയിലും ഒരേസമയം തുടരുകയാണ്. അത്തരം ആളുകൾ കോൺഗ്രസിനെ ഉപദേശിക്കാൻ വരേണ്ടതില്ലെന്നും കേരളത്തിലെ പൊതുജനങ്ങൾക്ക് കോൺഗ്രസിന്റെ നിലപാടിൽ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമനടപടികൾ മുന്നോട്ട് പോകട്ടെ എന്നും സത്യവും നീതിയും തെളിഞ്ഞു വരട്ടെ എന്നും ഷാഫി പറമ്പിൽ പറഞ്ഞു. നീതി ലഭിക്കേണ്ടവർക്ക് അത് ലഭിക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.