പക്ഷിപ്പനിയെ തുടർന്ന് ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായി ആലപ്പുഴയിലെ ഹോട്ടൽ വ്യാപാര മേഖല. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികൾ കലക്ടർക്ക് നിവേദനം നൽകിയെങ്കിലും പ്രോട്ടോക്കോൾ പാലിക്കണമെന്ന് കലക്ടർ ഹോട്ടലുടമകളെ അറിയിച്ചു. നാളെ മുതൽ കടകൾ അടച്ചിടാനാണ് ഹോട്ടലുടമ അസോസിയേഷൻ തീരുമാനം. പക്ഷിപ്പനി ബാധിത മേഖലകളിൽ കള്ളിങ്ങ് നടത്തിയ സ്ഥലങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി.
ആലപ്പുഴ ജില്ലയിൽ എട്ടു പഞ്ചായത്തുകളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. പക്ഷിപ്പനി രോഗബാധിത മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ പക്ഷികളുടെ മുട്ട, മാംസം എന്നിവയുടെ വിൽപന നിരോധിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ചിക്കൻ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകളിൽ പരിശോധന നടത്തി. ചിക്കൻ വിഭവങ്ങളുടെ വിൽപന നിരോധനത്തില്‍ ഹോട്ടലുടമകൾ പ്രതിഷേധം തുടരുകയാണ്. നാളെമുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടറെ നേരിൽ കണ്ട് സമര പ്രഖ്യാപന നോട്ടീസ് നൽക. ജില്ലയിൽ ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ മന്ത്രി ജെ ചിഞ്ചു റാണിയെ നേരിൽ കണ്ട് നിവേദനം നൽകും. ചിക്കൻ വ്യാപാര സംഘടന പ്രതിനിധികളും ആലപ്പുഴ കലക്ടർക്ക് നിവേദനം നൽകി. ആലപ്പുഴ ജില്ലയിൽ ഇതുവരെ 24,309 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കിയത്. പക്ഷികളെ കൊന്നൊടുക്കിയ പ്രദേശങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.