പോറ്റിയേ കേറ്റിയേ പാട്ട് തിരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകം എഴുതിയതല്ലെന്നും തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പാട്ട് വിവാദമാക്കിയതാണെന്നും ഗാനരചിയിതാവ് ജി.പി.ചാലപ്പുറം. പാട്ട് എഴുതിയതിന് പിന്നില്‍ ദുരുദ്ദേശ്യമൊന്നുമില്ല. വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തുന്നതല്ല തന്റെ വരികള്‍. എന്നാല്‍ മതവികാരം വ്രണപ്പെടട്ടെന്ന് തോന്നുവരോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജി.പി.ചാലപ്പുറം മനോരമ ന്യൂസിനോട് പറഞ്ഞു
ഒരു വിശ്വാസിയുടെയെങ്കിലും വികാരം വ്രണപ്പെടുമെന്ന് ആശങ്കയുള്ളതുകൊണ്ട് പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനം തൽക്കാലം പാടാൻ ഉദ്ദേശിക്കുന്നില്ലെന്ന് അണിയറ പ്രവർത്തകർ മനോരമ ന്യൂസിനോട്. അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഒരു വാക്കുപോലും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഗാനമാലപിച്ച ഡാനിഷും അബ്ദുല്ലയും സുബൈർ പന്തല്ലൂരും പറഞ്ഞു.
അതേസമയം ഗാനത്തിനെതിരെ കേസെടുത്ത പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സമാനതകളില്ലാത്ത കടുത്ത പരാമർശങ്ങൾ . മതവിശ്വാസം തകർക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടാനും ലക്ഷ്യമിട്ടാണ് ഗാനം തയ്യാറാക്കിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചു. പരാതിക്കാരൻ ഉൾപ്പെടെയുള്ള ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസെടുത്ത പൊലീസ് മൂന്നുവർഷം വരെ തടവ ശിക്ഷ കിട്ടാവുന്ന കുറ്റവുമാണ് ചുമത്തിരിക്കുന്നത്. കേരള പൊലീസിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിനെതിരെ ഇത്രയും ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ഗാനത്തിന്റെ അണിയറ പ്രവർത്തകരെ ചോദ്യംചെയ്ത് തുടർനടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. തിരുവാഭരണപാത സംരക്ഷണ സമിതി സെക്രട്ടറി ഇന്നലെ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി