തൊടുപുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് വെങ്ങല്ലൂർ സ്വദേശികളായ രണ്ടുപേർ മരിച്ചു. വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, അവരുടെ നാലു മാസം പ്രായമുള്ള കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. വാഗമൺ സന്ദർശിച്ച് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് ശങ്കരപ്പള്ളിക്ക് സമീപത്തുവെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വെളുത്തുവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചാമോനും കുടുംബവുമാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ നാട്ടുകാരാണ് കാറിനുള്ളിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. പിന്നീട് മുട്ടം പൊലീസെത്തി ഉടൻ തന്നെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആമിന ബീവിയുടെയും മിഷേൽ മറിയത്തിന്റെയും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.