കെ.ടി.യു, ഡിജിറ്റൽ വി.സി. നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍. നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി. പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. യു.ജി.സിയും കക്ഷിചേരാന്‍ അപേക്ഷ നല്‍കി.
വൈസ് ചാന്‍സിലര്‍ നിമയനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് ഉറപ്പാക്കിയ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം വി.സി. നിയമനത്തില്‍ മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ല. ഭരണത്തലവന്‍ എന്ന നിലയില്‍ കോളജുകളുടെ ഭാരണത്തില്‍ ഇടപെടാം എന്നും ഗവര്‍ണര്‍ വ്യകതമാക്കുന്നു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവനുസരിച്ച് വി.സി. നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയാറാക്കിയ പേരുകള്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിക്കുകയുമാണ് വേണ്ടത്.
മുന്‍ ജഡ്ജി സുധാംശു ധൂലിയ അധ്യക്ഷനായ അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ പ്രതിനിധികളും രണ്ടുപേര്‍ ഗവര്‍ണറുടെ പ്രതിനിധികളുമാണ്. ഇതില്‍ യു.ജി.സി പ്രതിനിധിയെ ഉള്‍പ്പെടുത്തണം എന്നാണ് ഗവര്‍ണറുടെ മറ്റൊരാവശ്യം. കേസില്‍ യു.ജി.സിയെ കക്ഷിയാക്കണം എന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.