അതിതീവ്ര മഴയുടെ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മൂന്നു ജില്ലകളിലും റെഡ് അലർട്ടാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
മുൻ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രഫഷനൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 18ന് അവധി പ്രഖ്യാപിക്കുന്നതായി കലക്ടർ അറിയിച്ചു.
വയനാട് ജില്ലയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.പ്രഫഷനൽ കോളജുകൾ, മതപഠന സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
അതേ സമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെലോ അലര്‍ട്ട്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മണിക്കൂറില്‍ 50 കിലോ മീറ്റര്‍വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കൂടാതെ കടല്‍ പ്രക്ഷുബ്ധവുമാണ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.