നിപ ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന 38 കാരിയുടെ നില അതീവ ഗുരുതരം. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈറിസ്ക് വിഭാഗത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ്പ സ്ഥിരീകരിച്ച നാട്ടുക്കൽ സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിലുള്ള 173 പേരിൽ 100 പേർ പ്രൈമറി കോണ്ടാക്ടും അതിൽ 52 പേർ ഹൈ റിസ്ക് പട്ടികയിലുമാണുള്ളത്. ഇതിൽ 4 പേർക്ക് പനിബാധിച്ചു. ഒരാളുടെ ഫലം വന്നത് നെഗറ്റീവാണ്. പാലക്കാട് ജില്ലയിൽ മാത്രം 3000 ത്തോളം വീടുകളിൽ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തി. ഇന്ന് പരിശോധന ഫലം വന്ന പാലക്കാട്ടെ ഒന്‍പതുപേരുടെ ഫലം നെഗറ്റീവാണ്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും തുടരുകയാണ്. 38 കാരിയുടെ വീടിനോട് ചേർന്ന് ശേഖരിച്ച വവ്വാലുകളുടെ വിസർജ്യ സാമ്പിൾ ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലവും ഉടൻ വരും. അതേസമയം പാലക്കാടും മലപ്പുറത്തും കന്റൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.