Poonch: Indian army soldiers patrol along the Line of Control (LOC) between India and Pakistan border in Poonch district, Wednesday July 14, 2021. (PTI Photo)(PTI07_15_2021_000047B)
ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍റെ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും തുടരുകയാണ്. ഒരു ഭാഗത്ത് യുദ്ധത്തില്‍ ആവേശഭരിതരാവുകയും അതുപോലെ യുദ്ധത്തില്‍ ആശങ്കയും ദുഖവും രേഖപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. ഈ സമയം സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് വൈറലാവുകയാണ്. എഴുത്തുകാരനായ പി.വി.ഷാജി കുമാര്‍ സൈനികനായ തന്‍റെ സഹോദരിപുത്രനെ പറ്റി എഴുതിയ കുറിപ്പാണ് വൈറലാവുന്നത്. ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യ തിരിച്ചടിച്ച ഇടങ്ങളിലൊന്ന് അവന്‍റെ ക്യാംപിനും 30 കിലോമീറ്റർ അപ്പുറമുള്ള പാക്ക് പ്രവിശ്യയാണ് . രണ്ട് ദിവസത്തിനുള്ളിൽ ഫസ്റ്റ് റെജിമെൻറായി ജമ്മുവിലേക്ക് പോകേണ്ടിവരുമെന്ന് അവൻ നിസംഗതയോടെ പറഞ്ഞപ്പോൾ തന്‍റെ മനസ് വിങ്ങിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഷാജി കുമാര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പഞ്ചാബിലെ പത്താൻകോട്ടിലെ മിലിട്ടറി ക്യാമ്പിലാണ് രഞ്ജു(രജിൻ), എന്റെ മൂത്തചേച്ചി ഉഷയേച്ചിയുടെ മകൻ. അവൻ ഒറ്റയൊരുത്തൻ കാരണമാണ് വെറും ആറാംവയസിൽ എനിക്ക് അമ്മാവനാവേണ്ടി വന്നത്..! നടനാവണമെന്നായിരുന്നു അവന് ആഗ്രഹം, ജീവിതം പതിനെട്ടാം വയസിൽ കോഴിക്കോട്ടെ സിൽവർ ഹിൽസ് ഗ്രൗണ്ടിൽ വെച്ച് നടന്ന മിലിട്ടറി റിക്രൂട്ട്മെൻറിൽ അവനെ പട്ടാളക്കാരനാക്കി. മിലിട്ടറിയിലെത്തിയിട്ടും സിനിമകളോടും പുസ്തകങ്ങളോടുമുള്ള ഇഷ്ടം വിട്ടുപോയിട്ടില്ലവന്. എൻറെയടുത്ത് നിന്ന് കൊണ്ടുപോയ ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവർ’ ആണ് അവൻറെ പ്രിയപുസ്തകം. അത് വായിക്കുമ്പോഴെല്ലാം സങ്കടം വരുമെന്ന് അവൻ പറയും.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തിരിച്ചടിച്ച ഇടങ്ങളിലൊന്ന് അവൻറെ ക്യാമ്പിൽ നിന്ന് 30 കിലോമീറ്റർ അപ്പുറത്തായുള്ള പാക്പ്രവിശ്യയായിരുന്നു. അന്ന് മുതൽ പത്താൻകോട്ടിൽ 15 മീറ്റർ നീളത്തിൽ താൽക്കാലികമായുണ്ടാക്കിയ ഇരുമ്പുകൂടാരത്തിലാണ് അവനും കൂടെയുള്ള പട്ടാളക്കാരും ശത്രുക്കളെയും നോക്കി രാത്രിയില്ലാതെ ജാഗരൂകരായിരിക്കുന്നത്. വെളിച്ചമെല്ലാം കെടുത്തി, ഒച്ചയേതുമുണ്ടാക്കാതെ. മിനിയാണ് രാത്രിയിൽ പത്താൻകോട്ടിലും സമീപദേശങ്ങളിലും വന്ന പാക്ഡ്രോണുകളെയെല്ലാം അവർ തകർത്തിട്ടു.
“ഒരു ഡ്രോൺ കൂടി ചുറ്റിത്തിരിയിന്നുണ്ട് ഷാജിമ്മാമാ..അതിനെ ലക്ഷ്യമിട്ടിരിക്കുകയാ..” പാതിരാത്രിയിൽ ഞാൻ വിളിക്കവെ അവൻ പറഞ്ഞു. അതും തീർത്തിട്ടാണ് അവരുടെ ആ രാത്രി തീർന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഫസ്റ്റ് റെജിമെൻറായി നമ്മൾ ജമ്മുവിലേക്ക് പോകേണ്ടിവരുമെന്ന് പിറ്റേന്ന് അവൻ നിസംഗതയോടെ പറഞ്ഞപ്പോൾ എൻറെ മനസ് വിങ്ങി.
“നമ്മൾ പട്ടാളക്കാരുടെ കടമയല്ലേ ഷാജിമ്മാമാ. നമ്മളല്ലേ അത് ചെയ്യേണ്ടത്..” അവൻ പറഞ്ഞു. “നീ ശ്രദ്ധിക്കണം..” വാക്കുകളിടറാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “ഞാൻ മാത്രമല്ലല്ലോ.. എല്ലാരുമില്ലേ.." അവനത് പറഞ്ഞപ്പോൾ എനിക്കുത്തരം ഇല്ലായിരുന്നു. “നിങ്ങളുടെ ശ്രദ്ധയാടാ ഞങ്ങളൊക്കൊ ഇപ്പൊ ബാക്കിയായി നിൽക്കുന്നേ..”എനിക്ക് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.
അതിർത്തിയിൽ കാവലാളായി നിൽക്കുന്നവരെ പരിഹാസ്യരായി കാണുന്ന ചില മനുഷ്യരെ ആ നേരം ഓർത്തു. യുദ്ധത്തിന് വെറി പൂണ്ടുനടക്കുന്ന ചില മനുഷ്യരെയും... പട്ടം പറഞ്ഞുന്നവരിലെ ഒരു വാചകം മാത്രം മനസിൽ തെളിയുന്നു: “വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ്..”