ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്ന സംഘർഷത്തിന് താൽക്കാലികമായി വിരാമമിട്ടുകൊണ്ടാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിജിഎംഒ തലത്തിലുള്ള തുടർച്ചയായ ചർച്ചകൾ തിങ്കളാഴ്ച നടക്കും.
അതേസമയം, വെടിനിർത്തലുമായി ബന്ധപ്പെട്ട് യു.എസ്. നടത്തിയ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പരാമർശിച്ചിട്ടില്ല. 48 മണിക്കൂർ നീണ്ട ചർച്ചയിലൂടെയാണ് പ്രശ്നപരിഹാരമുണ്ടായതെന്ന യു.എസ്. വാദത്തെക്കുറിച്ചും, പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തിയെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദത്തെക്കുറിച്ചും ഇന്ത്യ പ്രതികരിച്ചിട്ടില്ല.
വെടിനിർത്തലിനായി ആദ്യമായി അഭ്യർത്ഥനയുമായി സമീപിച്ചത് പാക്കിസ്ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. പാക് ഡിജിഎംഒ വൈകുന്നേരം 3.35ന് ഇന്ത്യയെ വിളിച്ച് വെടിനിർത്തലിന് സന്നദ്ധത അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെടിനിർത്തലിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കമായാണ് ഈ വെടിനിർത്തൽ ധാരണയെ വിലയിരുത്തുന്നത്.