മലപ്പുറത്ത് കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച 5 വയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ച് കബറടക്കി. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തെരുവുനായയുടെ കടിയേറ്റതിന് തൊട്ടുപിന്നാലെ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റതെങ്ങനെയെന്നാണ് കുടുംബത്തിന്‍റെ ചോദ്യം. അതേസമയം ആരോപണം കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു.
മാർച്ച് 29 നാണ് മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകൾക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്. പിന്നാലെ പ്രതിരോധ വാക്സിൻ എടുത്തിരുന്നു. എന്നാൽ കുട്ടിയ്ക്ക് പേവിഷബാധയേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കുട്ടിയെ കൂടാതെ മറ്റു അഞ്ചുപേര്‍ക്കും നായയുടെ കടിയേറ്റിരുന്നു.