palakkad-elephant

അട്ടപ്പാടി സ്വർണഗദ്ധയിൽ കാട്ടാനക്കലിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. സ്വർണഗദ്ധ സ്വദേശി അറുപത്തിമൂന്നുകാരനായ കാളിയാണ് വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽപ്പെട്ടത്. നെഞ്ചിനും ഇരുകാലുകൾക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും കാളി യാത്രാമധ്യേ മരിച്ചു. 

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ ആനയെക്കണ്ട് പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ കാളി നിലത്ത് വീഴുകയായിരുന്നു. പിന്നാലെ ആന കാളിയെ നിലത്തിട്ട് ചവിട്ടി പരുക്കേൽപ്പിച്ചു. കാളിയുടെ നെഞ്ചിനേറ്റ പരുക്കാണ് മരണകാരണം. ആക്രമണമുണ്ടായ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് നേരത്തെയും കാട്ടാന ശല്യം നിരവധിതവണ അനുഭവപ്പെട്ടതാണെന്ന് നാട്ടുകാർ പറഞ്ഞു. കാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ അടിയന്തര സഹായം നൽകുമെന്നും ആനയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ തുടങ്ങിയതായും  മണ്ണാർക്കാട് ഡി.എഫ്.ഒ അറിയിച്ചു.

ENGLISH SUMMARY:

Man injured in wild elephant attack in Attappadi, Palakkad dies