പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍റെ മകള്‍ ആരതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയ ശേഷം പഹൽഗാമില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ആരതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ സമയത്ത് ആരതി ധരിച്ച വസ്ത്രവും ആഭരണങ്ങളും മുഖത്തെ ഭാവങ്ങളുമൊക്കെയാണ് ഇക്കൂട്ടരുടെ പ്രശ്നം.
കണ്‍മുന്‍പില്‍ വെച്ച് അച്ഛന്‍ മരിച്ചിട്ടും ആ പെണ്‍കുട്ടിയുടെ മുഖത്ത് യാതൊരു സങ്കടവുമില്ലെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. അച്ഛന്‍ മരിച്ചിട്ടും ഇത്രയും ഒരുങ്ങി ആഭരണങ്ങള്‍ ഇട്ട് നില്‍ക്കാന്‍ എങ്ങനെ കഴിയുന്നു എന്ന് പരിഹസിച്ചവരുമുണ്ട്. എന്നാല്‍ ഇതിന് മറുപടിയുമായി പലരും എത്തിയിട്ടുണ്ട്. മര്യാദയും മനുഷ്യത്വവും തീരെയില്ലാത്ത ചില കോമാളികൾ ശരിക്കും വിഷം തുപ്പുകയാണെന്നാണ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇത്തരക്കാരെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതുപോലുള്ള അധിക്ഷേപ വാചകങ്ങൾ സ്ത്രീകൾ പതിവായി നേരിടാറുണ്ടെന്നും. മരണവീട്ടിലെ സ്ത്രീകൾ നല്ലതുപോലെ കരയണം എന്ന എഴുതപ്പെടാത്ത നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ആരതിയുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. മക്കള്‍ കരഞ്ഞപ്പോള്‍ തന്നെ വെറുതെ വിടുകയായിരുന്നെന്നും ആരതി പറഞ്ഞു. പഹൽഗാം ആക്രമണം നടന്ന ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ കശ്മീരികളായ ഡ്രൈവർമാർ തന്റെ സഹോദരങ്ങളെ പോലെയാണ് പെരുമാറിയതെന്നും ആരതി പറയുന്നു. അച്ഛനും അമ്മക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതം ജമ്മു കശ്മീരിലേക്ക് യാത്ര പോയതാണ് ആരതി.