കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ കുഴി. എ.ഐ ജനറേറ്ററ് പ്രതീകാത്മക ചിത്രമാണ് വലത്.
വീടിനു സമീപത്തെ കുഴിയിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ വീണു നാലുവയസ്സുകാരന് ദാരുണാന്ത്യം. ശരവണശ്രീ എന്ന് കുട്ടിയാണ് മരണപ്പെട്ടത്. ഇടുക്കി കാന്തല്ലൂരിലാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ശരവണശ്രീ കുഴിയിലേക്ക് വീണത്. രാമരാജ്–രാജേശ്വരി ദമ്പതികളുടെ മകനാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. പുതിയതായി നിർമിച്ചുകൊണ്ടിരിക്കുന്ന വീടിനു സമീപം ഒരു മീറ്റർ താഴ്ചയിൽ കുഴിയെടുത്തിരുന്നു. ഇതിൽ മഴവെള്ളം കെട്ടിക്കിടപ്പുണ്ടായിരുന്നു. ഇതിനടുത്തായി സഹോദരിമാരായ ജയശ്രീക്കും യുവശ്രീക്കുമൊപ്പം കളിക്കുകയായിരുന്നു ശരവണശ്രീ.
കുറച്ചുകഴിഞ്ഞപ്പോള്‍ സഹോദരിമാര്‍ വീടിനകത്തേക്ക് പോയി. പക്ഷേ ശരവണശ്രീ എത്തിയില്ല. ഇതേതുടർന്ന് നടത്തിയ തിരച്ചിലിലാണു കുഞ്ഞിനെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ഉടൻതന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മറയൂർ പൊലീസ് മേൽനടപടിയെടുത്തു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു പോസ്റ്റ്മോർട്ടത്തിനായി മാറ്റി.