ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് കരുതിയെന്ന് നടന്‍ ഷൈന്‍ ടോമിന്റെ മൊഴി. ഹോട്ടലിലെ റൂമില്‍ തട്ടിയത് പൊലീസ് ആണെന്ന് മനസിലായില്ല. തന്നെ അപായപ്പെടുത്തുമെന്ന് ഭയന്നു, രക്ഷപെട്ടത് തമിഴ്നാട്ടിലേക്കെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോമിന്‍റെ വാട്സാപ് ചാറ്റും കോളുകളും പരിശോധിച്ച പൊലീസ്, ഗൂഗിള്‍ പേ ഇടപാടുകളും പരിശോധിച്ചു. ചോദ്യം ചെയ്യല്‍ വിഡിയോയില്‍ ചിത്രീകരിക്കുന്നുമുണ്ട്.
ലഹരി പരിശോധനയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യംചെയ്യല്‍ രണ്ടാം മണിക്കൂറില്‍. പത്തുമണിയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ ടോമിനെ നാര്‍ക്കോട്ടിക്, സെന്‍ട്രല്‍ എ.സി.പിമാരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്.
കഴിഞ്ഞ ദിവസം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെയാണ് താരത്തെ പൊലീസ് വിളിച്ചുവരുത്തിയത്. ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാട് നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഈ ഇടപാടുകൾ മറയ്ക്കാനാണ് ഷൈൻ രക്ഷപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു. നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം അന്ന് ഹോട്ടലിലെത്തിയത്. കൊച്ചിയിൽ നിന്ന് മുങ്ങിയ ഷൈൻ പൊള്ളാച്ചിയിലെ റിസോര്‍ട്ടില്‍ പോയെന്നായിരുന്നു വിവരം.