ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയത് സൂത്രവാക്യം സിനിമയുടെ അണിയറപ്രവർത്തകർക്ക് അറിയാമായിരുന്നുവെന്ന വിന്‍ സിയുടെ പരാമർശം തള്ളി സംവിധായകനും നിർമ്മാതാവും. വിൻസി ഉന്നയിച്ച പ്രശ്നത്തിൽ നേരത്തെ പരാതി ഉണ്ടായിരുന്നില്ലെന്ന് നിർമാതാവ് ശ്രീകാന്തും സെറ്റിൽ പൂർണമായ അച്ചടക്കം ഉണ്ടായിരുന്നുവെന്നും പ്രശ്നങ്ങൾ ഉണ്ടായതായി അറിയില്ലെന്ന് സംവിധായകൻ യൂജിനും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിൻസിയോട് ബഹുമാനം മാത്രമേയുള്ളു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മാർക്കറ്റിങ് തന്ത്രമല്ല. ജോലിയിൽ ഷൈൻ മികവുറ്റയാളാണെന്നും എന്നാൽ ഷൈനെ മഹത്വവൽകരിക്കുകയല്ലെന്നും ഇരുവരും കൊച്ചിയിൽ പറഞ്ഞു.
വിന്‍ സിയുടെ പരാതി ഗൂഢാലോചനയെന്നാണ് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി. വിന്‍ സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനാണ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കിയത്.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍ സി പറഞ്ഞത്. ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു.