ഹൈക്കോര്‍ട്ടില്‍ അഭിഭാഷകയായിരുന്ന കോട്ടയം നീറിക്കാട് ജിസ്മോളുടെ മരണത്തിനു പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. ജിസ്മോളെ ഭര്‍ത്താവ് ജിമ്മി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും കടുത്ത ശാരീരിക മാനസിക പീഡനത്തിനൊടുവിലാണ് മക്കള്‍ക്കൊപ്പം പുഴയില്‍ച്ചാടി ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. മരിക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ജിസ്മോൾ സഹോദരൻ ജിറ്റുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഏറെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ച് ഫോൺ വെച്ച ജിസ്മോളുടെയും മക്കളുടെയും മരണവാർത്തയാണ് പിന്നാലെ കുടുംബം കേട്ടത്.
ജിമ്മിയുടെ അമ്മയും സഹോദരിയും വീട്ടിൽ കടുത്ത മാനസിക പീഡനം നടത്തിയിരുന്നതായും പിതാവ് പി. കെ.തോമസ് പറഞ്ഞു . ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ജിമ്മിയുടെ വീട്ടിൽ ജിസ്‌മോളുടെ അത്യാവശ്യങ്ങൾക്ക് പോലും പണം നൽകിയിരുന്നില്ല. മരിക്കുന്നതിന് മുൻപ് വീട്ടിൽ നടന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രകോപനം. ഈ പ്രശ്നങ്ങൾ എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുന്ന പൊലീസ് പരാതി ലഭിക്കുന്നതിന് അനുസരിച്ച് ജിസ് മോളുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ശക്തമാക്കും .
മകൾക്കും മകളുടെ കുഞ്ഞുങ്ങൾക്കും നീതി കിട്ടാൻ ഏതറ്റം വരെയും പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഭർതൃ വീട്ടുകാർക്കെതിരെ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ജിസ്മോളുടെ കുടുംബം.