വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയില്‍. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കരുതെന്നാണ് ആവശ്യം.
മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റന്‍ എസ്റ്റേറ്റിന്‍റെ ഭുമി ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഈ ഇടക്കാല ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് എല്‍സറ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്.
ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഭൂമി ഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേരെ രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നുത്. ഇത് നികത്താന്‍ മതിയായ തുകയല്ല സര്‍ക്കാര്‍ കെട്ടിവെച്ചതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. എല്‍സ്റ്റന്‍റെ ഹര്‍ജി എത്തുംമുമ്പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയും നല്‍കിയിരുന്നു. സര്‍ക്കാരിന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനെടുക്കരുതെന്നാണ് ആവശ്യം. ഹൈക്കോടതി നിര്‍ദേശിച്ച 17 കോടി രൂപയടക്കം ആകെ 42 കോടി രൂപ കെട്ടിവയ്ക്കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യം അംഗീകരിച്ച് ഹൈക്കോടതി അനുമതി നല്‍കിയതോടെ ഭൂമി ഏറ്റെടുക്കലിനുള്ള തടസം നീങ്ങിയിരുന്നു. എന്നാല്‍ ഇനി സുപ്രീം കോടതി ഉത്തരവുവാണ് നിര്‍ണായകമാവുക. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ജൂലൈ ആദ്യവാരം വിശദമായ വാദം കേള്‍ക്കാനുമിരിക്കുകയാണ്.