waqf-cpm

ന്യൂനപക്ഷ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന സിപിഎം,  വഖഫ് ഭേദഗതി ബില്ലില്‍ നിലപാട് എടുക്കാനാകാതെ പ്രതിസന്ധിയില്‍.  വിഷയത്തില്‍ ബിജെപി മുതലെടുപ്പ് നടത്തുന്നുണ്ടെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായം ഇല്ലെങ്കിലും ബില്ലിനെ രണ്ടും കല്‍പ്പിച്ച് എതിര്‍ക്കുന്നത് തുടരണോ എന്ന കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. 

വഖഫ് നിയമഭേദഗതിക്കെതിരായ ഏറ്റവും വലിയ പ്രതിഷേധമെന്ന് ലീഗ് വിശേഷിപ്പിക്കുന്ന മഹാറാലി കണ്ട് അമ്പരന്നത് യഥാര്‍ഥത്തില്‍ സിപിഎം ആണ്. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങള്‍ യഥാസമയം എടുത്തുപോന്നിരുന്ന സിപിഎമ്മിന് വഖഫ് നിയമ ഭേദഗതിയില്‍ പിഴക്കുകയാണ്.  ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി സമാഹരിക്കാനുള്ള നീക്കമായിരുന്നു ഇതുവരെ സിപിഎം നടത്തിയിരുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രക്ഷോഭത്തിനിറങ്ങി ന്യൂനപക്ഷ സംരക്ഷക റോളില്‍ സിപിഎം എത്തിയിരുന്നു.  ഒപ്പം കേരളത്തിലെ പ്രബല മുസ് ലിം സംഘടനകളുമായി കലഹിക്കാനോ അവരുടെ അപ്രിയം ഏറ്റുവാങ്ങാനോ സിപിഎമ്മും ഇടതുമുന്നണിയും തയ്യാറായതുമില്ല.  എന്നാല്‍ ഈ മുന്‍തൂക്കം നിലനിര്‍ത്താന്‍ സിപിഎമ്മിന് ആയില്ല. പാര്‍ലമെന്‍റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും പങ്കെടുക്കാതെ എംപിമാര്‍ എത്തിയെങ്കിലും ക്രിസ്ത്യന്‍ സഭകള്‍ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി സിപിഎം. മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് തിരിച്ചറിയുന്നുവെങ്കിലും ഇതെങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന ആശയകുഴപ്പത്തിലാണ് പാര്‍ട്ടിയും മുന്നണിയും.

ENGLISH SUMMARY:

Despite its active involvement in minority issues, the CPM finds itself in a dilemma over taking a firm stance on the Wakf Amendment Bill. While there is internal consensus that the BJP is exploiting the situation politically, the party is yet to reach unanimity on whether to continue opposing the bill in a balanced manner or take a stronger stand.