കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതുമെന്നും എല്ലാ കേസുകളിലും ആത്മഹത്യാപ്രേരണ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. മരണം നിര്‍ഭാഗ്യകരമാണ് എന്നാല്‍ കേസ് സിബിഐക്ക് കൈമാറാന്‍ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയാണ് തള്ളിയത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ടാണ് സിബിഐ അന്വഷണം വേണ്ടെന്ന് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു.
നിലവിലെ അന്വേഷണത്തിന്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യം സുപ്രീം കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നുമായിരുന്നു ആക്ഷേപം. സിബിഐ അന്വേഷണമവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.