prasanth-sarada

വകുപ്പുതല നടപടിയിൽ വിശദീകരണം നൽകുന്നതിനു എൻ. പ്രശാന്ത് മുന്നോട്ടുവെച്ച നിബന്ധനകൾ തള്ളി ചീഫ്സെക്രട്ടറി ശാരദമുരളീധരൻ. ഹിയറിങ്ങിന്റെ ഓഡിയോ വീഡിയോ റെക്കോർഡിങ്ങും ലൈവ് സ്ട്രീമിംങ്ങും സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി. ഈ മാസം 16ന് 4.30നു ഹാജരാക്കാനാണ് ചീഫ് സെക്രട്ടറി, എൻ പ്രശാന്തിന്  നോട്ടീസ് നൽകിയിരിക്കുന്നത്

വകുപ്പുതല നടപടിയുടെ ഭാഗമായിട്ടുള്ള ഹിയറിങ്ങിൽ ലൈവ് സ്ട്രീമിംഗ് അസാധാരണമായ നടപടി ആണെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. വീഡിയോ ഓഡിയോ റെക്കോർഡിങ്ങും സാധ്യമല്ല. വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥർ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിംഗ് നടത്തുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ചോദ്യം. എൻ പ്രശാന്തിനോട് ബുധനാഴ്ച വൈകുന്നേരം ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഹാജരായാൽ ചട്ട പ്രകാരമുള്ള ഹിയറിങ് നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 

ലൈവ് സ്ട്രീമിങ്ങും വീഡിയോ റെക്കോർഡിങ്ങും ഐഎഎസ് ചട്ടത്തിൽ എങ്ങും പറഞ്ഞിട്ടില്ല. എന്നാൽ തന്റെ നിലപാട്  അംഗീകരിച്ചു എന്നാണ് ചീഫ് സെക്രട്ടറിയുടെ തന്നെ നോട്ടീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് എൻ പ്രശാന്ത് അവകാശപ്പെട്ടത്. എന്നാൽ ഡിമാന്റുകൾ അല്ല മറിച്ച് ഹിയറിങ് വേണമെന്ന ആവശ്യമാണ് അംഗീകരിച്ചതെന്നും ചീഫ് സെക്രട്ടറി പറയുന്നു. മാത്രമല്ല ലൈവ് സ്ട്രീമിങ്ങും വീഡിയോ റെക്കോർഡിങ് വകുപ്പ് തല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് തന്നെ ആദ്യമായിട്ടാണെന്നു മാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. 

എന്നാൽ പൊതു താൽപര്യം പരിഗണിച്ചാണ് ലൈവ് സ്ട്രീമിംഗ് ആവശ്യപ്പെട്ടതെന്നാണ് എൻ പ്രശാന്തിന്റെ അവകാശവാദം. എൻ പ്രശാന്തിന്റെ വാദങ്ങളെ ചീഫ് സെക്രട്ടറി തള്ളുന്നതോടെ ഹിയറിങ്ങിന്  ഹാജരാകുമോ എന്നാണ് ഇനി അറിയേണ്ടത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകി നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞ നവംബറിൽ എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്

ENGLISH SUMMARY:

Audio video recording and live streaming not possible; Prashanth's conditions rejected